Monday, December 14, 2015

അഷ്ടമൂർത്തി ചോദിക്കുന്നു “ആർക്കുവേണം എഴുത്തുകാരനെ ?”



നിരക്ഷരന്റെ പുസ്തകപ്രകാശനച്ചടങ്ങ് കഴിഞ്ഞ് തൃശ്ശൂരിൽ നിന്ന്  കോഴിക്കോട്ട് തിരിച്ചെത്തിയപ്പോൾ  ഡിസ 11നു രാത്രി പത്തരമണി കഴിഞ്ഞിരുന്നു. നല്ല യാത്രാക്ഷീണം. തൊണ്ടവേദന, ജലദോഷത്തിന്റെ വരവറിയിച്ച് മൂക്കൊലിപ്പ്. ഒരു കുളി പാസ്സാക്കി രണ്ടു ചപ്പാത്തിയും അകത്താക്കി കിടന്നു. നന്നായി ഉറങ്ങി. ശനിയാഴ്ച്ച രാവിലെ ഉണരുമ്പോൾ കടുത്ത ജലദോഷം. രസം അതല്ല, ശബ്ദം ഘനഗംഭീരമായിരിക്കുന്നു. എം ഡി രാമനാഥൻ മട്ട്. എന്തരോ മഹാനു ഭാവലൂ പാടി റിക്കാർഡ് ചെയ്താലോ എന്ന് ആലോചിച്ചെങ്കിലും സാഹസത്തിനു മുതിർന്നില്ല. രണ്ടു ദിവസം പൂർണ്ണ വിശ്രമം.

ഇതുകൊണ്ടുണ്ടായ ഗുണം അഷ്ടമൂർത്തി “ബാലു മാഷ്‌ക്ക് സ്നേഹത്തോടെ” തന്ന രണ്ടു പുസ്തകങ്ങളിൽ ഒരെണ്ണം വായിച്ചു തീർക്കാനായി എന്നതാണ്. “ആർക്കുവേണം എഴുത്തുകാരനെ ?” എന്ന പുസ്തകം.  മൂർത്തി 2008-15 കാലയളവിൽ എഴുതിയ, ജനയുഗം, ദേശാഭിമാനി, വാരികകളിൽ പ്രസിദ്ധീകൃതങ്ങളായ 29 ലേഖനങ്ങൾ സമാഹരിച്ചതാണ് ഈ പുസ്തകം. പല ലേഖനങ്ങളും പണ്ട് വായിച്ചതാണെങ്കിലും പുനർവായന ഒട്ടും മടുപ്പുളവാക്കിയില്ല. മൂർത്തിയുടെ കഥകൾപോലെത്തന്നെ ലളിതസുന്ദരം. നർമ്മത്തിന്റെ മേമ്പൊടിയോടെ എഴുത്ത് / വായന / എഴുത്തുകാരൻ / പുസ്തകം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ളവയാണ് ലേഖനങ്ങൾ. ഇവയിൽ സൂചിപ്പിച്ച സാഹചര്യങ്ങളിലൂടെ “ഞാനും” കടന്നുപോയിട്ടുള്ളതാണല്ലോ എന്ന് വായനക്കാരിൽ വലിയ വിഭാഗം ചിന്തിക്കും.

അഷ്ടമൂർത്തിയെ വായിച്ചു തുടങ്ങുന്നത് 1970 കൾ മുതൽക്കാണ്. അന്ന്  കെ വി അഷ്ടമൂർത്തി എന്നായിരുന്നു പേര് !. മൂർത്തി മാത്രമല്ല, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, കൊച്ചുബാവ, എം ഡി രാധിക, നളിനി ബേക്കൽ, കെ എം രാധ, ഉഷാ നമ്പ്യാർ തുടങ്ങി ഒട്ടേറെ യുവ കഥാകാരന്മാർ/ കാരികൾ രംഗപ്രവേശം ചെയ്ത കാലമാണത്. കൊച്ചുബാവ പോയി. ചിലരൊക്കെ  എഴുത്തു നിർത്തി. അഷ്ടമൂർത്തിയടക്കം  പലരും ഇന്നും സജീവം ദേശാഭിമാനി സ്റ്റഡി സർക്കിൾ, ദേശാഭിമാനി വാരിക, എം എൻ കുറുപ്പ്, തായാ ട്ട്, വിജയൻ മാഷ്, സിദ്ധാർത്ഥൻ “കോട്ടൺ ഫോറസ്റ്റ്” എന്തെല്ലാം ഓർമ്മകൾ.

ഗൗരവമേറിയ വിഷയങ്ങളാണ് അഷ്ടമൂർത്തി നർമ്മമധുരമായി എഴുതുന്നത്. സ്വാനുഭവങ്ങളുടെ കണ്ണി ചേർത്ത് എഴുതിയ ലേഖനങ്ങൾക്കെല്ലാം പൊതുപ്രസക്തി ഉണ്ടുതാനും. പുസ്തകങ്ങൾ സൂക്ഷിച്ചു വെക്കുന്നതിലെ പ്രയാസങ്ങൾ (ചിതലരിച്ച പുസ്തകങ്ങൾ) പുസ്തകം വാങ്ങിയിട്ടും/കിട്ടിയിട്ടും വായിക്കാൻ കഴിയാത്ത അനുഭവം (തുറക്കാത്ത പുസ്തകങ്ങൾ), എഴുത്തുകാർ നേരിടേണ്ടി വരുന്ന അവഗണന (എഴുത്തുകാരൻ എവിടെയിരിക്കണം), “സാംസ്കാരിക നായകന്മാർ  ഒപ്പിട്ട്” പുറപ്പെടുവിക്കുന്ന പ്രസ്താവന ( സാംസ്കാരിക നായകരെ ആർക്കാണ് പേടി) തുടങ്ങി ഈ സമാഹാരത്തിലെ എല്ലാ ലേഖനങ്ങളും ആലോചനാമൃതം തന്നെ.

വായനാതൽപ്പരരായ സുഹൃത്തുക്കൾക്ക്   വായിക്കാൻ പുസ്തകങ്ങൾ നൽകുകയെന്നത് എന്റെ ദൗർബ്ബല്യമാണ്. മൂർത്തി വിലാസിനിയെ ഉദ്ധരിച്ച്  “പുസ്തകം നാരീശ്ചൈവ പരഹസ്തം ഗതം ഗതം” എന്നു പറയുന്നുണ്ടെങ്കിലും  (ഇംഗ്ലീഷിൽ Books lend means Books lost !!) മറ്റൊരിടത്ത്  “പുസ്തകങ്ങൾ  കൈമാറുന്നത് ഒരർത്ഥത്തിൽ സ്നേഹം കൈമാറലാണ്” എന്നും പറയുന്നുണ്ട്.  കൈമാറിയ ‘സ്നേഹം’ തിരിച്ചുകിട്ടാത്ത അനുഭവം ഏറെയുണ്ടെങ്കിലും (ഹോ .. ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങൾ ഒരു കൊല്ലം മുമ്പ് മറ്റൊരു ഭാഗ്യത്തിനു കൊടുത്തത് നിർഭാഗ്യവശാൽ  ഇനിയും തിരിച്ചെത്തിയില്ല)  ഈ പുസ്തകവും വായിക്കാൻ താൽപ്പര്യമുള്ളവർക്ക് കൈമാറുന്നതിൽ  മൂർത്തി പരിഭവിക്കില്ലെന്നു കരുതുന്നു.


അഷ്ടമൂർത്തിയിൽനിന്ന് കൂടുതൽ കഥകളും ലേഖനങ്ങളും തീർച്ചയായും പ്രതീക്ഷിക്കാം

Sunday, December 13, 2015

തൃശ്ശൂരുമുണ്ട് മിടുമിടുക്കരായ ആട്ടോക്കാർ


സങ്കുചിത പ്രാദേശികവാദം പറയുകയല്ല. കോഴിക്കോട്ടെ ആട്ടോ റിക്ഷാ ഡ്രൈവർമാരെക്കുറിച്ച് ഞങ്ങ "കോയിക്കോട്ടുകാ" അഭിമാനിക്കാറുണ്ട്. നല്ല സാമൂഹിക ബോധമുള്ളവ. കല, സംസ്കാരം, സാഹിത്യം, കായികം, സംഗീതം എന്നുതുടങ്ങി വിവിധ മണ്ഡലങ്ങളി ശരാശരിയിലും കൂടിയ അറിവുള്ളവരാണ് അവരിലേറെയും.. നന്മ നിറഞ്ഞ മനസ്സിന്നുടമകളാണവർ (ചില അപവാദങ്ങൾ ഉണ്ടെന്നു മറക്കുന്നില്ല, മറച്ചുവെയ്ക്കുന്നുമില്ല) ആട്ടോ ചാർജ്ജ് വാങ്ങുന്ന കാര്യത്തിലും മര്യാദ പാലിക്കുന്നവർ. മീറ്റർ ചാർജ്ജ് അനുസരിച്ച് കൃത്യമായി കൊടുത്താൽ മതി. കലാകാരന്മാരോടുള്ള സ്നേഹത്തിന് ഉദാഹരണമായി  ഒരു ഹാർമ്മോണിയവുമായി ആട്ടോയിൽ സഞ്ചരിച്ച ആളോട് “ങ്ങള് പാട്ടുകാരനാ അല്ലേ, ഈ ഓട്ടം നമ്മടെ വക ഫ്രീ” എന്നു പറഞ്ഞ കഥയും കേട്ടിട്ടുണ്ട്. അടുത്തിട  പേരറിയാത്ത രണ്ടു മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഡ്രൈനേജിന്റെ മാൻ ഹോളിൽ  ചാടിയിറങ്ങുകയും സ്വജീവൻ നഷ്ടപ്പെടുത്തുകയും ചെയ്ത നൗഷാദിന്റെ മനുഷ്യസ്നേഹവും ഏറെ ചർച്ച ചെയ്തു കഴിഞ്ഞതാണ്.

തൃശ്ശൂർ യാത്രയിൽ കണ്ടുമുട്ടിയ ആട്ടോക്കാരൻ ജസ്റ്റിൻ ആന്റണിയും വ്യത്യസ്തത പുലർത്തുന്ന ഒരാളായാണ് അനുഭവപ്പെട്ടത്. ഡിസ. 11 നു അഷ്ടമൂർത്തീ സവിധത്തിൽനിന്നിറങ്ങി ഉച്ചഭക്ഷണവും കഴിച്ച് അക്കാദമി ഹാളിലേയ്ക്ക് പോകാനായി സച്ചിദാനന്ദൻ പുഴങ്കരയും ഞാനും കയറിയ ആട്ടോ റിക്ഷയുടെ സാരഥിയായിരുന്നു ജസ്റ്റിൻ. ഓട്ടം തുടങ്ങിയതുമുതൽ മുന്നിൽനിന്ന്  പാട്ട് കേൾക്കുന്നു. പാടുന്നത് ജസ്റ്റിൻ തന്നെ. പാട്ടിൽ നല്ല താൽപ്പര്യമാണല്ലേ എന്നു ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു തുടങ്ങി. പാടും. തൃശ്ശൂരെ പല ഗാനമേളാ ട്രൂപ്പുകളിലും പാടാറുണ്ട്. ചില ടെലിവിഷൻ ചാനലുകളിലെ മത്സരത്തിനുള്ള ഓഡീഷനിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട് എന്നെല്ലാം. “വരമഞ്ഞളാടിയ രാവിന്റെ മാറിൽ” എന്ന പ്രശസ്ത ഗാനം രചിച്ച കവി സച്ചിദാനന്ദൻ പുഴങ്കരയാണ് എന്റെ കൂടെ ആട്ടോവിലിരിക്കുന്നത് എന്നു അറിയിച്ചപ്പോൾ ജസ്റ്റിൻ കൂടുതൽ വാചാലനായി. വോയ്‌സ് ഓഫ് ട്രിച്ചൂരും ജോൺസൻ മാഷുമൊക്കെ സംഭാഷണത്തിൽ കടന്നുവന്നു. അക്കാദമിയിലെത്തിയാൽ നിങ്ങൾക്കായി ഞാനൊരു പാട്ടു പാടിത്തരുന്നുണ്ട് എന്ന് ജസ്റ്റിൻ.

ആട്ടോ അക്കാദമി കോമ്പൗണ്ടിലെത്തി. വണ്ടി നിർത്തി ജസ്റ്റിനും ഞങ്ങളും പുറത്തിറങ്ങി. ഒരു ചാനൽ ഓഡീഷനിൽ  വിദ്യാധരൻ മാഷ് ഓ കെ പറഞ്ഞ പാട്ട് പാടാമെന്നു പറഞ്ഞ് ജസ്റ്റിൻ പാടി.  ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ യേശുദാസ് പാടിയ  “ പ്രളയ പയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാ മയൂഖമേ കാലമേ” നല്ല ശാരീരം. മനോഹരമായി പാടി. ‘സംഗതി’കളും തെറ്റില്ല. ഞങ്ങൾ നന്നായി ആസ്വദിച്ചു. അവസരങ്ങൾ കിട്ടിയാൽ ഉയരങ്ങളിൽ എത്താൻ സാധ്യതയുള്ള ഒരു പ്രതിഭാധനൻ തന്നെ ജസ്റ്റിൻ.

സച്ചീ, ജസ്റ്റിൻ പാടുമ്പോൾ ഒരു വീഡിയോ, അല്ലെങ്കിൽ അക്കാദമി പശ്ചാത്തലത്തിൽ ആട്ടോയടക്കം  ഒരു ഫോട്ടോയെങ്കിലും  എടുക്കാൻ എന്തേ നമുക്ക് തോന്നാതിരുന്നത് ! ങാ വേണ്ടത് വേണ്ട സമയത്ത് തോന്നൂലാ എന്നതാണല്ലോ നമ്മടെ കുഴപ്പം !!

ജസ്റ്റിൻ ഉയരങ്ങളിലെത്തട്ടെ എന്ന്  ആശംസിക്കാം നമുക്ക്. അല്ലേ

Saturday, December 12, 2015

“മുസ്‌രീസിലൂടെ”…. നിരക്ഷരന്റെ പുസ്തകം



പ്രിയ സുഹൃത്തുക്കളിരൊളായ  മനോജ്  രവീന്ദ്രൻ, നിരക്ഷരൻ എന്ന എഴുത്തുപേരിൽ എഴുതിയ “മുസ്‌രീസിലൂടെ” എന്ന പുസ്തകത്തിന്റെ  പ്രകാശനമായിരുന്നു, ഇന്നലെ ( 2015 ഡിസമ്പർ 11) തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ. ഔപചാരിക പ്രകാശനം നേരത്തെ നടന്നതാണെങ്കിലും ഒരു പൊതുപരിപാടി എന്ന നിലയിലുള്ള ചടങ്ങ് ഇതായിരുന്നു. ജോൺ പോൾ പുസ്തകത്തിന്റെ ആദ്യപ്രതി  കെ എ ബീനക്കു നൽകിയായിരുന്നു പ്രകാശനം നിർവ്വഹിച്ചത്. പൂയപ്പള്ളി തങ്കപ്പൻ പുസ്തക പരിചയം, സുസ്മേസ് ചന്ദ്രോത്തും വി കെ ആദർശും, സജിത മഠത്തിലും ആശംസകൾ നേർന്നു സംസാരിച്ചു.. പ്രസാധകരായ മെന്റർ ബുക്സിലെ വിനോദ് കോട്ടയിൽ സ്വാഗതം. നിരക്ഷരൻ നന്ദി. ഇത്രയുമായിരുന്നൂ പരിപാടി. അക്ഷരസ്നേഹികളായ  നിരക്ഷര സുഹൃത്തുക്കളാൽ നിരഞ്ഞ സദസ്സ്.

മനോജ് തന്റെ പേരിന്റെ കൂടെ വാലുപോലെ കൊണ്ടുനടക്കുന്നത് നിരക്ഷരൻ എന്ന തൂലികാനാമമാണ്. പലരുടെ കാര്യത്തിലും, പലപ്പോഴും, തൂലികാനാമം മാത്രമേ പലർക്കും അറിയൂ,. ഉറൂബിന്റെ, തിക്കോടിയന്റെ അങ്ങനെ ഒരുപാടുപേരുടെ യഥാർത്ഥ പേരെന്തെന്ന് അറിയാത്ത ഒരു തലമുറ ഇവിടെയുണ്ട്. നിരക്ഷരനും ആ ശ്രേണിയിലേയ്ക്കു വന്നേക്കാം.
ബ്ലോഗെഴുത്ത് ഒരു പ്രാന്തായി മാറിയ 2006-07 കാലത്താണ് ഈ പഴയ എണ്ണപ്പാടം എഞ്ചിനീയർ ‘നിരക്ഷരൻ’ എന്ന എഴുത്തുപേര് സ്വീകരിച്ചത് എന്നാണ് എന്റെ ഊഹം.  ഇതുപോലുള്ള പേരുകളുടെ ഒരു കുത്തൊഴുക്കുകാലമായിരുന്നു അത്.  വിശാല മനസ്­കൻ, നിഷ്‌കളങ്കൻ, സഹയാത്രികൻ, ചിത്രകാരൻ, പ്രയാസി, പേരക്ക  തുടങ്ങി കറിവേപ്പില എന്നുവരെ എഴുത്തുപേരായി സ്വീകരിച്ച ബ്ലോഗർമാരുണ്ടായിരുന്നു അക്കാലത്ത്. (കൂട്ടത്തിൽ പറയട്ടെ, പലരുടേയും ബ്ലോഗുകൾ 2010 നു ശേഷം നാമമാത്രമോ അല്ലെങ്കിൽ നിർജ്ജീവമോ ആണെന്ന് തോന്നുന്നു. നിരക്ഷരൻ ബ്ലോഗ് അതിനും അപവാദം)

നിരക്ഷരൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും അക്ഷരങ്ങളെടുത്ത് അമ്മാനമാടാനുള്ള  ഈ കക്ഷിയുടെ കഴിവ് കുറെ വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നു. യാത്രകൾ, അനുഭവം, പുസ്തകാസ്വാദനം തുടങ്ങി വിവിധ മേഖലകളിൽ വ്യാപരിക്കുന്നൂ ആ എഴുത്ത്. എഴുത്തിൽ മാത്രം ഒതുങ്ങുന്നുമില്ല നിരക്ഷരജീവിതം. ഒരു ആക്റ്റിവിസ്റ്റ് എന്ന നിലയിൽ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ ഇടപെടലാണ് മനോജിന്റേത്. എന്നാൽ പലരേയുംപോലെ  കേവലം ഒരു “ആം ചെയർ ആക്റ്റിവിസ്റ്റ്” അല്ലതാനും.. ഉദാഹരണത്തിനു  “മരം, ഭൂമിക്കൊരു പച്ചക്കുട ഭാവിക്കൊരു ശ്വാസക്കുട” എന്ന മുദ്രാവാക്യമുയർത്തി  പ്രവർത്തിക്കുന്ന ഗ്രീൻ വെയിനിന്റെ കേരളത്തിലെ മുഖ്യ സംഘാടകൻ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷമായി  കേരളത്തിലുടനീളം യാത്ര ചെയ്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ടിരിക്കുന്നു.  സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന നിരക്ഷരൻ, സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്.  കായിക രംഗത്തേയ്ക്കും ഓടിക്കയറിയ മനോജ് കുറേയേറെ ഹാഫ് മാറാത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത അനുഭവം നമ്മോട് പങ്കുവെച്ചിട്ടുള്ളതാണല്ലൊ. സത്യം,  ഇങ്ങേര് കൈവെക്കാത്ത മേഖലകൾ ചുരുക്കം.

മെന്റർ മാഗസിനിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രസിദ്ധീകരിച്ചുവന്ന മനോജിന്റെ യാത്രാവിവരണ ലേഖനങ്ങൾ സമാഹരിച്ചതാണ് മുസ്‌രീസിലൂടെ  എന്ന ഈ പുസ്തകം. വർഷങ്ങൾ നീണ്ട ഗവേഷണവും അദ്ധ്വാനവും ഇതിന്റെ പിറകിലുണ്ട്.  അതിലുപരി ഈ പുസ്തകത്തിന്റെ സവിശേഷത ഇന്ത്യയിൽ Augmented  Reality  എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ പുസ്തകമാണിത് എന്നതാണ്.

എല്ലാ പുസ്തകപ്രകാശനവേളകളിലും ഞാൻ ആശംസിക്കാറുള്ളത് പുസ്തകം നല്ലതുപോലെ വായിക്കപ്പെടട്ടെ, വിറ്റുപോകട്ടെ എന്നാണ്. നിരക്ഷരനും അതേ ആശംസ നൽകുന്നു. പുറമെ സാഹിത്യ അക്കാദമിയുടേതടക്കം പല പുരസ്കാര ലബ്ധികളും നേരുന്നു  (എന്റെ ആശംസകൾ ഫലിക്കാറുണ്ട് എന്ന് അനുഭവം J ). പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യുന്ന കാര്യവും ഗൗരവപൂർവ്വം ആലോചിക്കാവുന്നതാണ്.

ഇനി ഈ തൃശ്ശൂർ  യാത്രയെക്കുറിച്ചു്:  കുറച്ചുകാലമായി യാത്രകൾ ശരീരത്തിനു ചെറിയ തോതിലെങ്കിലും പരിക്കുകളേൽപ്പിക്കുന്നുണ്ട്.  പക്ഷേ ഇത്തരം യാത്രകളിൽ നിന്നു കിട്ടുന്ന സ്നേഹ-സൗഹൃദങ്ങളുടെ കുളിർകാറ്റ് ആ പരിക്കുകളെ അവഗണിക്കാൻ മനസ്സിനെ  പ്രാപ്തമാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇക്കുറി കോഴിക്കോട്ടുനിന്ന് ചാലക്കുടി വഴിയാണ് തൃശ്ശൂരിലെത്തിയത് !. വ്യാഴാഴ്ച്ച വൈകീട്ട് ചാലക്കുടിയിൽ സച്ചിയുടെ കൂട്ടിൽ. പിറ്റേന്ന് രാവിലെ തൃശ്ശൂരിൽ ജ്യേഷ്ഠ സഹോദരസ്ഥാനീയനായ എഴുത്തുകാരൻ ഇ ഹരികുമാർ എന്ന ഹരിയേട്ടന്റെ ഫ്ലാറ്റിലും. പിന്നെ അഷ്ടമൂർത്തി, രാമൻ മുണ്ടനാട് തുടങ്ങിയവരെക്കൂടി ( രണ്ടുപേരും ഓൺലൈൻ സുഹൃത്തുക്കൾ, നേരിൽ കാണുന്നത് ആദ്യമായി) കണ്ട ശേഷമാണ് അക്കാഡമി ഹാളിൽ ഹാജർ നൽകിയത്. അവിടെ സ്വാമി സംവിദാനന്ദ് , ഇതുവരെ നേരിൽ “ഏറ്റുമുട്ടിയിട്ടില്ലാത്ത” വിശ്വം, മനോജ് , ജ്യോർമയി, ചിത്തിര തുടങ്ങി നീണ്ട ഒരു നിര. ഹാളിൽ ഉണ്ടായിട്ടും നേരിൽ കാണാൻ കഴിയാത്ത ഒട്ടേറെ എഫ് ബി സുഹൃത്തുക്കൾ വേറെയും ഉണ്ടാകാം.

സച്ചി, ഹരിയേട്ടൻ കുടുംബങ്ങളുടെ ആതിഥേയത്വം, മൂർത്തി സ്നേഹപൂർവ്വം തന്ന രണ്ടു പുസ്തകങ്ങൾ, നിരക്ഷരപുസ്തകം വാങ്ങാൻ എന്നെ അനുവദിക്കാതെ അത് സ്വയം വാങ്ങി എന്റെ സഞ്ചിയിലിട്ടുതന്ന സംവിദ്.  കടപ്പാടുകൾ കൂടിക്കൂടി വരുന്നു. സന്തോഷം ഇവിടെ എഴുതുന്നു, നന്ദി മനസ്സിൽത്തന്നെ സൂക്ഷിക്കുന്നു.


(പുസ്തക പ്രകാശനച്ചടങ്ങിന്റെ ഫോട്ടോ എന്റെ പുതിയ യുവസുഹൃത്ത് അജു സ്നേഹത്തോടെ അയച്ചുതന്നത്).

Saturday, November 21, 2015

ശാന്താദേവി അനുസ്മരണം ഉണർത്തുന്ന ചില ചിന്തകൾ



മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ “നന്മ”യുടെ ആഭിമുഖ്യത്തിൽ ശാന്താദേവി അനുസ്മരണവും പുരസ്കാരസമർപ്പണവുമായിരുന്നു ഇന്നലെ (നവ.20) വൈകുന്നേരം കോഴിക്കോട് ടൗൺഹാളിലെ പരിപാടി. അവരുടെ നാലാം ചരമ വാർഷികദിനം. തന്റെ എൺപത്തി മൂന്നാം വയസ്സിൽ ശാന്താദേവി അന്തരിച്ചത്. 2010 നവമ്പർ 20നാണ്
പ്രശസ്ത നടനും, നന്മയുടെ സംസ്ഥാനതല ഭാരവാഹിയും ഇപ്പോൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു പറശ്ശേരിയാണ് പരിപാടി ഉൽഘാടനം ചെയ്തത്. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയും.
ശാന്താദേവി കോഴിക്കോട്ടുകാരുടെ സ്വന്തം ശാന്തേട്‌ത്തി. ആയിരത്തിലധികം നാടകവേദികളിലും ഏതാണ്ട് അഞ്ഞൂറോളം സിനിമകളിലും ഒട്ടനവധി ടീ വി സീരിയലുകളിലും സ്വതസ്സിദ്ധമായ അഭിനയം കാഴ്ച്ചവെച്ച നടി. അമ്പതുകൊല്ലത്തോളം നീണ്ട അഭിനയ സപര്യയായിരുന്നൂ അവരുടേത്. 1954ൽ വാസു പ്രദീപിന്റെ സ്മാരകം എന്ന നാടകത്തിലൂടെ രംഗപ്രവേശം. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെ സിനിമാ പ്രവേശവും. സ്തീകൾ അഭിനയരംഗത്തേക്ക് കടന്നുവരാൻ മടിച്ചിരുന്ന കാലത്ത് സമൂഹത്തിൽനിന്നുയർന്ന എതിർപ്പുകളെ അതിജീവിച്ചാണ് നിലമ്പൂർ ആയിഷയെപ്പോലെ, മറ്റു പല നടികളേയുംപോലെ, ശാന്തേടത്തിയും ഈ രംഗത്തേക്ക് വന്നത്.
മാതാപിതാക്കളുടെ പത്തു മക്കളിലൊരാളായ ദമയന്തിയുടെ ബാല്യകാലം വർണ്ണശബളമായിരുന്നില്ല. പതിനേഴാം വയസ്സിൽ വിവാഹിതയായ അവരുടെ ദാമ്പത്യജീവിതവും ഏറെ നീണ്ടുനിന്നില്ല. പിന്നീടാണ് ദമയന്തി ശാന്താദേവിയാകുന്നതും അഭിനയരംഗത്തേക്കു വരുന്നതും. പിന്നെ കോഴിക്കോട് അബ്ദുൾഖാദർ എന്ന പ്രശസ്ത ഗായകന്റെ ജീവിതസഖിയാകുന്നു. രണ്ടു മക്കളുടെ അമ്മയാകുന്നു. അതിലൊരു മകൻ സത്യജിത് ഗായകനും അഭിനേതാവുമായി പേരെടുക്കുന്നു. ശാന്തേടത്തിക്ക് അഭിനയരംഗത്ത് ധാരാളം അവസരങ്ങൾ ലഭിക്കുന്നു ….“ഇരുട്ടിന്റെ ആത്മാവിലെ” വേലായുധന്റെ അമ്മയുടെ റോൾ അടക്കം മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ, മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ, ….. ജീവിതം സുന്ദരസുരഭിലമാകാൻ ഇതൊക്കെ ധാരാളം.
പക്ഷെ കാര്യങ്ങൾ മറിച്ചായിരുന്നു.
ജീവിതപങ്കാളിയായ ഖാദറിക്കയുടെ മരണം, ഇളയ മകൻ സത്യജിത്തിന്റെ ആകസ്മികമായ ആത്മഹത്യ, പ്രായത്തിന്റെ അസ്കിതകൾ മൂർഛിച്ച് രോഗാതുരമായ ശാരീരികാവസ്ഥ, ജീവിതം മുന്നോട്ടുതള്ളി നീക്കാൻ സാമ്പത്തികമായി വരുമാനമൊന്നുമില്ലാത്ത സ്ഥിതി, അവസാനം സ്വന്തം മനസ്സിന്റെ നിയന്ത്രണംപോലും കൈവിട്ടുപോകൽ. ദുരിതപൂർണ്ണമായിരുന്നു അവസാനകാലം. സിനിമാഭിനയംകൊണ്ട് പേരും പ്രശസ്തിയുമൊക്കെ നേടിയിരുന്നെങ്കിലും സാമ്പത്തികഭദ്രത അവർക്കുണ്ടായിരുന്നില്ല. പക്ഷെ വിഭ്രാന്തമായ മനസ്സിൽ അപ്പോഴും സിനിമയും അഭിനയവുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ചില സുഹൃത്തുക്കൾ ശ്രമിക്കുമ്പോൾ അതിനു വിസമ്മതിച്ച് ശാന്തേടത്തി പറയും “നിക്ക് ഷൊറണൂരിൽ ഷൂട്ടിംഗ് ഉള്ളതാ അതിനു പോണം. ആസ്പത്രീപ്പോക്കൊന്നും ഇപ്പ വേണ്ട.”
ഒരു പഴയ ബ്ലാക് ആന്റ് വൈറ്റ് ചിത്രംപോലെ നിറം മങ്ങി, ഒറ്റക്ക് ഒരു മുറിയിൽ താമസിച്ചിരുന്ന അവരുടെ മനസ്സിന്റെ താളം തെറ്റിയതിനാൽ അയൽക്കാരേയും അടുത്ത സുഹൃത്തുക്കളേയുമെല്ലാം അകറ്റുന്ന പെരുമാറ്റമായിരുന്നു അവസാനകാലത്ത്. മരണം ഒരു അനുഗ്രഹം പോലെ ദുരിതക്കയത്തിൽനിന്ന് അവർക്ക് മോചനം നൽകിയെന്നു പറയാം.
ഇത് ഒരു ശാന്താദേവിയുടെ മാത്രം കഥയല്ല. പ്രശസ്തരായ ഒട്ടേറെ കലാകാരന്മാർ, അരങ്ങിൽ ജ്വലിച്ചുനിന്നവർ ജീവിതത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിൽ പരാജയപ്പെട്ടവരായുണ്ട്. ജീവിതസായാഹ്നത്തിൽ ആളും ആരവവുമൊഴിഞ്ഞപ്പോൾ നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമനുഭവിച്ചവർ. അടൂർ സഹോദരിമാർ, കൊച്ചിയിലെ മെഹബൂബ് ഭായി, “അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം” എന്ന് റോസിയിലെ ഒറ്റ ഗാനം കൊണ്ട് ജനലക്ഷങ്ങളുടെ ആരാധന ഏറ്റുവാങ്ങിയ ജോബ് മാസ്റ്റർ, ഹിന്ദുസ്താനി സംഗീത വിദ്വാൻ ശരച്ചന്ദ്ര മറാഠേ… ..ഈ നിര നീണ്ടു നീണ്ടു പോകും. അവസാനം പലർക്കും മരണം വന്ന് ഈ ദുരിതത്തിൽനിന്ന് മോചനം നൽകുന്നു. ചിലർ മരണത്തെ തേടിപ്പോകുന്നു. ഒരു തീവണ്ടിപ്പാളത്തിനരികിലേക്കോ, ഒരു കയറിൻതുമ്പത്തേക്കോ മറ്റോ.
ആലങ്കോട് ലീലാകൃഷ്ണൻ നിരീക്ഷിച്ചപോലെ ഇങ്ങനെയുള്ളവർ വാസ്തവത്തിൽ രക്തസാക്ഷികളാണ്- സാംസ്കാരിക രക്തസാക്ഷികൾ. ഇവിടെ “അമ്മ”യും “നന്മ”യുമൊക്കെയുണ്ട്. കൈനീട്ടവും മറ്റു ചില്ലറ സഹായങ്ങളും നൽകി വരുന്നുമുണ്ട്. സർക്കാർ വക “അവശകലാകാരന്മാർക്ക് “ (തിക്കോടിയൻ മാഷ് എപ്പോഴും പറയാറുണ്ട് ഈ പ്രയോഗം തെറ്റാണെന്ന്. അത് ശരിയുമാണ്) പെൻഷനും മറ്റുമുണ്ട്. എന്നിട്ടും ചരിത്രം ആവർത്തിക്കുന്നു. സമൂഹം മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഇവരുടെ കാര്യത്തിലും ക്രിയാത്മകമായി എന്തെങ്കിലും ചെയ്തേ മതിയാകൂ. കാരണം തങ്ങളുടെ ‘നല്ല കാലം’ സമൂഹത്തിനായി നൽകിയവരാണർ

Friday, November 20, 2015

എൻ ഗോപാലകൃഷ്ണൻ അനുസ്മരണം




( ഒരു പൂർവ്വകഥ. പതിനഞ്ച് കൊല്ലം മുമ്പ് ഒരു നവമ്പർ മാസം. മകനെ ടി കെ എം എഞ്ചിനീയറിങ്ങ് കോളേജിൽ ചേർക്കാനായി കൊല്ലത്ത്. അഡ്‌മിഷന്റെ കാര്യങ്ങളുമായി കുട്ടികൾ ഓടി നടക്കുമ്പോൾ, ഞങ്ങൾ രക്ഷിതാക്കൾ ആഡിറ്റോറിയത്തിൽ ഇരിക്കുകയാണ്. എന്റെ അടുത്തുണ്ടായിരുന്നത് മകനെ (അതോ മകളേയോ, ഓർക്കുന്നില്ല) അവിടെ ചേർക്കാൻ വന്ന കവി റോസ് മേരിയായിരുന്നു..- അന്ന് അവർക്ക് “മാധവിക്കുട്ടിയുടെ കാൽച്ചിലങ്കകൾ ‘ കിട്ടിയിരുന്നില്ല- സംഭാഷണത്തിനിടയിൽ ഞാൻ കോഴിക്കോട്ടുനിന്നാണ് വരുന്നതെന്നറിഞ്ഞ അവർ ചോദിച്ചു. കുറച്ചു കൊല്ലങ്ങളായി ചില നല്ല ലേഖനങ്ങൾ വായിക്കാറുണ്ട്, ഒരു എൻ ഗോപാലകൃഷ്ണന്റേതായി. ആൾ കോഴിക്കോടാണല്ലേ? ശരിയാണ് ആൾ ഇപ്പോൾ മറ്റു പല പ്രശസ്തരേയും പോലെ കോഴിക്കോട്ടുകാരനായി മാറിയിരിക്കുന്നു എന്നു അവരോട് പറഞ്ഞു.
മലയാളത്തിൽ എഴുതാൻ ആരംഭിച്ച കാലംതൊട്ട് വായനക്കാർ ശ്രദ്ധിച്ചിരുന്നുവെന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം ഇവിടെ കുറിച്ചത്)

ആനുകാലികങ്ങളിൽ അതുവരെ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത എൻ ഗോപാലകൃഷ്ണൻ എഴുതിയ നർമ്മ, എന്നാൽ കാമ്പുള്ള ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകൃതമായിരുന്നു അക്കാലത്ത്. റെയിൽവേയിലെ ഉന്നത ഉദ്യോഗത്തിൽനിന്ന് വിരമിച്ച, കോട്ടയംകാരനായ ഗോപിയേട്ടൻ (അടുപ്പമുള്ളവർ വിളിക്കുക ഇങ്ങനെ) കോഴിക്കോട്ടുകാരനായി മാറുകയായിരുന്നു. കടപ്പുറത്ത് ഒരു ഫ്ലാറ്റ് ജീവിതം. കെ പി രാമനുണ്ണി പറഞ്ഞപോലെ ആട്ടോ റിക്ഷാ ഡ്രൈവർമാർ മുതൽ എം ടി വരെ നീളുന്ന വിപുലമായ സുഹൃദ്‌ബന്ധങ്ങൾ. അതിൽ പ്രഗത്ഭരായ ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ എല്ലാ തലങ്ങളിലുമുള്ളവർ ഉൾപ്പെട്ടിരുന്നു.
നേരത്തെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന ഗോപിയേട്ടൻ കോഴിക്കോട് എത്തിയ ശേഷമാണ് മലയാളത്തിൽ എഴുതാൻ ആരംഭിച്ചത്. മാതൃഭൂമിയിലെ എ സഹദേവന്റെ അഭ്യർത്ഥന മാനിച്ച്. അതോടൊപ്പംതന്നെ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേയ്ക്കും തിരിച്ചും നിരവധി കൃതികളുടെ പരിഭാഷയും അദ്ദേഹം നിർവ്വഹിച്ചു.
‘വാഴ്‌വ് എന്ന പെരുവഴി’, ‘നമ്മൾ വാഴും കാലം’ എന്നിവയടക്കം നാലു പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ആത്മകഥാംശമുള്ള നോവൽ “ഇന്സൈ,ഡർ” മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും ഗോപിയേട്ടൻ തന്നെ. കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ‘, ഇ. വാസുവിന്റെ വന്ദേമാതരം, എം.ടിയുടെ ‘വിലാപയാത്ര’, ‘ഇരുട്ടിന്റെ ആത്മാവ്’ എന്നീ കഥകളും, ‘വാരണാസി’ എന്ന നോവലും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു അദ്ദേഹം. ഒറിയ കവി രമാകാന്തിന്റെ ‘ശ്രീരാധ’ എന്ന മഹാകാവ്യം കവി പി.എം നാരായണനൊപ്പം മലയാളത്തിലേയ്ക്ക പരിഭാഷപ്പെടുത്തിയതിന് 2006ല്‍ വിവര്ത്ത നത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.
അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിച്ചവർ ആ എഴുത്ത് മറക്കില്ല. അതുപോലെ അദ്ദേഹത്തെ കണ്ടവരാരും മറക്കില്ല ആ “സാൽവദോർ ദാലി “ മീശയും !
(അന്തരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഓർക്കുന്നില്ലേ ? അതിലെ ഗോപിയേട്ടൻ സാക്ഷാൽ എൻ ഗോപാലകൃഷ്ണൻതന്നെ. രാമു ഗോപിയേട്ടന്റെ അനിയൻ ശബരിനാഥും ! ശബരിനാഥ് ചിത്രകലോപാസനയുമായി കൊച്ചിയിൽ സ്ഥിരവാസമാണിപ്പോൾ)
ഒരു എഴുത്തുകാരൻ എന്നതിനപ്പുറം മഹാനായ ഒരു മനുഷ്യസ്നേഹി എന്ന നിലയിലും ഗോപിയേട്ടൻ അറിയപ്പെടുമെന്ന് ഉറപ്പ്. ദാരിദ്ര്യവും അവശതയുമനുഭവിക്കുന്നവർക്ക് എന്നും അദ്ദേഹം ഒരു കൈത്താങ്ങായിരുന്നു. ജോലിയിലിരിക്കുമ്പോഴും വിരമിച്ചശേഷവും തന്റെ വരുമാനത്തില് നല്ലൊരുപങ്ക് അവർക്കായി അദ്ദേഹം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലെ സാന്ത്വനപരിചരണ വിഭാഗത്തിലെ അവശതയനുഭവിക്കുന്നവർക്കുള്ള ധനശേഖരണാർത്ഥം ഗോപിയേട്ടൻ നടത്തിയ “ഭിക്ഷാടനം” കോഴിക്കോട്ടുകാരുടെ ഓർമ്മയിൽനിന്നു മായില്ല.
2014 നവമ്പർ 19നു തന്റെ എൺപതാം വയസ്സിലാണ് എൻ ഗോപാലകൃഷ്ണൻ നിര്യാതനായത്. അദ്ദേഹത്തിന്റെ ഒന്നാം ചരവാർഷികദിനമായ നവ.19നു എൻ ഗോപാലകൃഷ്ണൻ അനുസ്മരണസമിതി, ചാവറ കൾച്ചറൽ സെന്റർ, ബാങ്ക്‌മെൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ അനുസ്മരണയോഗം ചേർന്നു. എം ടിയായിരുന്നു അനുസ്മരണപ്രഭാഷണം നടത്തേണ്ടിയിരുന്നത്. പക്ഷെ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിനു വരാൻ കഴിഞ്ഞില്ല. പകരം പി വത്സലയാണ് അതു നിർവ്വഹിച്ചത്. കെ പി രാമനുണ്ണി മലയാളി മാഹാത്മ്യം എന്ന വിഷയത്തെ പുരസ്കരിച്ച് സ്മാരക പ്രഭാഷണവും നടത്തി.. പി എം നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. പി വി രാമചന്ദ്രൻ, ഡോ. അനിൽ പാലേരി ഫാദർ ജോസ് എടപ്പാടിയിൽ തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു. കെ ജെ തോമസ് സദസ്സിനു സ്വാഗതമാശംസിച്ചു. രാാധാകൃഷണൻ നായർ നന്ദിയും പറഞ്ഞു. ഗോപിയേട്ടന്റെ സഹധർമ്മിണി, അനിയൻ ശബരിനാഥ്, കുടുംബാംഗങ്ങൾ, ഗോപിയേട്ടന്റെ ഫ്ലാറ്റിലെ അയൽവാസികൾ, സുഹൃത്തുക്കൾ എല്ലാം അടങ്ങുന്നതായിരുന്നൂ സദസ്സ്
എൻ ഗോപാലകൃഷ്ണനെക്കുറിച്ച് മാങ്ങാട് രത്നാകരൻ ഏഷ്യനെറ്റിലെ യാത്ര എന്ന പരിപാടിക്കായി നിർമ്മിച്ച ഹ്രസ്വചിത്രപ്രദർശനവും ഉണ്ടായിരുന്നു.
അനുസ്മരണയോഗം ഭംഗിയായി നടത്താൻ മുൻകൈയ്യെടുത്ത കെ ജെ തോമസ്സും കൂട്ടുകാരും അഭിനന്ദനമർഹിക്കുന്നു. വരുംവർഷങ്ങളിലും എൻ ഗോപാലകൃഷ്ണൻ അനുസ്മരണം ഇതുപോലെ നല്ല രീതിയിൽത്തന്നെ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

Wednesday, October 21, 2015

ഭക്ഷണപ്രിയനായ ശ്രീ കെ പി കേശവമേനോൻ





ഒക്ടോബർ 20  ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഡോ. എം ജി എസ് നാരായണനുമായി എ എം ഷിനാസ് നടത്തിയ ഒരു അഭിമുഖമുണ്ട്.. “ചരിത്രത്തിലെ ഗോമാംസം: ജീവിതത്തിലെ ഗോമാംസം”. ഗോമാംസം ഭക്ഷിക്കുന്നതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകളും കൊലപാതകമടക്കമുള്ള അപലപനീയ സംഭവങ്ങളും നടക്കുന്ന ഇക്കാലത്ത് ചരിത്രത്തിൽ ഗോമാംസത്തിന്റെ സ്ഥാനമാണ് എം ജി എസ് ഈ അഭിമുഖത്തിൽ ഷിനാസുമായി പങ്കുവെക്കുന്നത്

ലേഖനത്തിന്റെ തുടക്കത്തിൽ കോഴിക്കോട്ടെ ഭക്ഷണപ്രിയരിൽ “ഒന്നാം റാങ്കുകാരനായ” (പ്രയോഗം എം ജി എസ്സിന്റേതുതന്നെ) കെ പി കേശവമേനോന്റെ പ്രസിദ്ധമായ ഭക്ഷണപ്രേമം എം ജി എസ് വിശദമായി പ്രതിപാദിക്കുന്നു. ഈ വിഷയത്തിൽ ദശാബ്ദങ്ങൾക്കു മുമ്പുണ്ടായ ഒരു അനുഭവം ഓർക്കാൻ ഈ ലേഖനം ഇടയാക്കി.

സംഭവം ഇങ്ങനെ. കണ്ണൂരിൽ ഒരു സംഘടനയുടെ സമ്മേളനം ഉൽഘാടനം ചെയ്യാൻ അഭ്യർത്ഥിച്ച് ഞങ്ങൾ ചിലർ ശ്രീ കേശവമേനോനെ സമീപിക്കുന്നു. സമ്മതം. എം ജി എസ് എഴുതിയപോലെ ഭക്ഷണച്ചിട്ടകൾ എന്തായിരിക്കന്മെന്ന് ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.
പ്രാതലിനു ഒരു രണ്ട് ഇഡ്ഡലി, ചട്‌ണിയും കൂട്ടി.
അത്ഭുതം. ധാരാളം ഭക്ഷണം കഴിക്കുമെന്ന് പേരുകേട്ട ഇദ്ദേഹത്തിനു പ്രാതൽ (പുതുഭാഷയിൽ ബ്രേയ്‌ക്ക് ഫാസ്റ്റ്) വെറും രണ്ട് ഇഡ്ഡലിയോ !!
അത്ഭുതത്തിനു അധിക ആയുസ്സുണ്ടായിരുന്നില്ല.
മേനോൻ തുടരുകയായിരുന്നു. പിന്നെ ഒരു രണ്ട് ഇഡ്ഡലി സാമ്പാർ കൂട്ടി. പിന്നെ രണ്ടെണ്ണം ചട്ണിപ്പൊടി കൂട്ടിയാവാം. പിന്നെ രണ്ടെണ്ണം നെയ്യു കൂട്ടിയും. രണ്ടെണ്ണം ഉള്ളിസ്സമ്മന്തി കൂട്ടി. അവസാനം രണ്ട്എണ്ണം വെറുതെയും തിന്നാം.
പുറമെ നേന്ത്രപ്പഴം പുഴുങ്ങിയത്, കാപ്പി എന്നിവ സമൃദ്ധമായി വേണം.
എല്ലാം തയ്യാറായിരുക്കുമെന്ന് ഉറപ്പു നൽകി. കേശവമേനോൻ സമ്മേളനത്തിനു പോയി. “ലഘുവായ” പ്രാതൽ ആസ്വദിച്ചു കഴിച്ചു. സമ്മേളനം ഉൽഘാടനം ചെയ്ത് തിരികെ പോരുകയും ചെയ്തു.

(കെ പി കേശവ മേനോന്റെ തൊട്ടടുത്തിരുന്ന് ഒരു കല്ല്യാണസ്സദ്യ ഉണ്ണാനുള്ള ഭാഗ്യവും ഒരിക്കൽ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇലയിൽ വിളമ്പാനായി മാത്രം രണ്ടുപേർ നിയോഗിക്കപ്പെട്ടിരുന്നു, അന്ന്)

Monday, August 3, 2015

ഹൃദ്യം ഈ വായനാനുഭവം

"There are many books we read and throw away.There are others we wish to keep and savour again and again"





There are many books we read and throw away.
There are others we wish to keep and savour again and again"

ഡോ. വല്ലത്ത്  ബാലകൃഷ്ണന്റെ  ആത്മകഥാപരമായ ലേഖനങ്ങൾ അടങ്ങിയ                     A Passion Named Life എന്ന പുസ്തകത്തിലെ രണ്ടു വാക്യങ്ങളാണ് മുകളിൽ എടുത്തെഴുതിയത്.  ലേഖകൻ അമേരിക്കയിലെ പ്രശസ്തമായ മേയോ ക്ലിനിക്ക് സന്ദർശിച്ചതും അവിടെനിന്ന്  “ദ് ഡോക്ടേർസ് മേയോ “എന്ന  പുസ്തകം കരസ്ഥമാക്കാൻ ഇടയായതും വിശദീകരിക്കുന്ന ലേഖനത്തിന്റെ തുടക്കമാണിത്.  ഡോ ബാലകൃഷ്ണന്റെ A Passion Named Life എന്ന പുസ്തകത്തിനും രണ്ടാമത്തെ വാക്യം തികച്ച്ചും അനുയോജ്യമാണ് എന്ന് എനിക്കു തോന്നുന്നു.

ഡോ. വല്ലത്ത് ബാലകൃഷ്ണൻ ഇന്ത്യയിലെ പ്രശസ്തരായ ഗാസ്റ്റ്രോ എന്ററോളജിസ്റ്റുകളിലൊരാളാണ്. പതിറ്റാണ്ടുകളോളം ആഗ്നേയഗ്രന്ധി സംബന്ധിച്ച (Pancriatology) പഠന ഗവേഷണങ്ങൾ നടത്തിവരുന്ന ഇദ്ദേഹം ആതുരസേവനരംഗത്തും അദ്ധ്യാപനരംഗത്തും തന്റെ പ്രാഗത്ഭ്യം തെളിയിച്ചയാളുമാണ്. ഇന്ത്യയിൽ ഗാസ്റ്റോ എന്ററോളജിയിൽ ഡി എം  ബിരുദം കരസ്ഥമാക്കിയ ആദ്യത്തെ രണ്ടുപേരിലൊരാൾ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗാസ്റ്ററോ യൂനിറ്റിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾക്ക് ഉടമയായ ഡോ വല്ലത്ത് ബാലകൃഷ്ണൻ  നിരവധി  പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.  ഡോ. ബി സി റോയ് നാഷനൽ അവാർഡ്,   Lifetime Achievement Award of the Indian Society of Gastroenterology, Lifetime Achievement Award of the Association of Physicians of India (Kerala chapter), Dr P N Chuttani Memorial Award of the National Academy of Medical Sciences, Dr P N Chuttani Oration Award of the Indian Society of Gastroenterology, Warner Oration Award of the Indian Society of Gastroenterology ഏറ്റവും നല്ല ഭിഷഗ്വരനുള്ള കേരള സംസ്ഥാന അവാർഡ് എന്നിവ അവയിൽ ചിലതു മാത്രം. വിദേശങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള നിരവധി  മെഡിക്കൽ സർവ്വകലാശാലകളിൽ ഇദ്ദേഹം  പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട് എന്ന കാര്യവും സ്മരണീയമാണ്.

1989ൽ കേരള സർക്കാർ മെഡിക്കൽ സർവീസിൽനിന്ന് സ്വയം വിരമിച്ചതിനുശേഷവും കൊച്ചിയിലെ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഡോ ബാലകൃഷ്ണൻ കുറച്ചുകാലം സേവനമനുഷ്ഠിച്ചു. തുടർന്ന് 2001 മുതൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വകുപ്പു മേധാവിയായി സേവനം തുടരുന്നു. ആതുരശുശ്രൂഷയോടൊപ്പം തന്റെ പഠന- ഗവേഷണപരിപാടികളും അദ്ദേഹം മുന്നോട്ടു കൊണ്ടുപോകുന്നു.

ആത്മകഥാപരമായ 40 ലേഖനങ്ങളാണ്  പുസ്തകത്തിലെ ഉള്ളടക്കമെങ്കിലും  അതതുകാലത്തെ സാമൂഹികവും, ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാര്യങ്ങളോട് ഇഴചേർത്താണ് അവ രചിക്കപ്പെട്ടിരിക്കുന്നത്. ലളിതവും പ്രൗഢവുമായ ശൈലി. വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കാനുതകുന്ന രചനാരീതി. ഡോ ബാലകൃഷ്ണന്റെ തൂലിക ചലിക്കുന്നത് ഈ വഴിയാണ്. പുസ്തകത്തിലെ ആദ്യ അദ്ധ്യായമായ  “മരണത്തോടു മുഖാമുഖം” ആരംഭിക്കുന്നത് നോക്കൂ.

“ അതൊരു ചൊവ്വാഴ്ച്ച രാവിലെയായിരുന്നു. 2001 ഡിസമ്പർ 11.ആ ദിവസം ഞാനൊരിക്കലും മറക്കില്ല. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് ആറു മാസമാകുന്നു. ഇപ്പോൾ ഹൃദ്രോഗസംബന്ധമായ ചികിത്സക്കായി കത്തീറ്ററൈസേഷൻ ലാബിലേക്ക് എന്നെ മാറ്റുകയാണ്. മയക്കം വരാനുള്ള മരുന്നുകൾ തന്നിട്ടുണ്ടാവാമെങ്കിലും എന്താണ് സംഭവിക്കുന്നതെന്നത് ഞാൻ പൂർണ്ണമായും അറിയുന്നുണ്ടായിരുന്നു.”

വായനക്കാരിൽ ഉദ്വേഗം നിലനിർത്തി തുടർവായനക്ക് പ്രേരിപ്പിക്കുന്ന ആരംഭം. സമാനമായ സാഹചര്യങ്ങളിലൂടെ ഒന്നിലധികം തവണ നേരത്തെ കടന്നുപോയ അനുഭവം പങ്കുവെച്ച്  ചികിത്സാസംബന്ധമായ കാര്യങ്ങൾ വിശദീകരിച്ച്  അദ്ദേഹം എഴുത്ത് തുടരുന്നു. രണ്ട്  മുതൽ അഞ്ചുവരെയുള്ള അദ്ധ്യായങ്ങളിൽ തന്റെ ജന്മഗേഹം സ്ഥിതിചെയ്യുന്ന  തൃശൂർ നഗരം, വീട്, അന്നത്തെ കൂട്ടുകുടുംബം  എന്നീ കാര്യങ്ങളാണുള്ളത്. 1930-40 കളിലെ തൃശൂരിനെക്കുറിച്ച് ഒരു നഖചിത്രം വരച്ചിടുമ്പോൾ അന്നത്തെ നഗരത്തിന്റെ യഥാതഥചിത്രം വായനക്കാർക്കു നൽകുവാൻ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു. ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമൂഹികപരവുമായ വിശദാംശങ്ങളടക്കം ഇവിടെു ഉൾക്കൊള്ളിച്ചിരിക്കുന്നു. തുടർന്നുള്ള അദ്ധ്യായങ്ങളിൽ മാതാപിതാക്കൾ, മാതൃസഹോദരി ദേവുചേച്ചി എന്നിവരെക്കുറിച്ചുള്ള ഹൃദയഹാരിയായ വിവരണം. കൗമാരകാലത്ത് വിടാതെ പിടികൂടിയുരുന്ന ശ്വാസകോശ അസുഖങ്ങൾമൂലം ഒരു കൊല്ലം സ്കൂളിൽ പോകാനാവാതെ വീട്ടിൽ വിശ്രമിക്കേണ്ടിവന്ന അനുഭവമുണ്ടായി കൊച്ചു ബാലകൃഷ്ണന്. എന്നാൽ ആ കാലം വായനക്കും സാഹിത്യസംബന്ധമായ എഴുത്തിനും ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായത്. കുട്ടികളുടെ കൂട്ടായ്മയായ ബാലജന സംഘം രൂപീകരിച്ചതും പരിമിതികളെ ശക്തിയായി മാറ്റിയെടുക്കാൻ ശ്രമിച്ചതും ഇക്കാലത്തുതന്നെ. സംഘത്തിന്റെ നേതൃത്വത്തിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ചതും നാടകങ്ങൾ അരങ്ങേറിയതുമെല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്. വല്ലത്ത് വീട്ടിലെ ബാലജനസംഘം കേവലം ഒരു “കുട്ടിക്കളി” ആയിരുന്നില്ല. അന്താരാഷ്ടകാര്യങ്ങളടക്കം ചർച്ച ചെയ്യുകയും അഭിപ്രായരൂപീകരണം നടത്തുകയും ചെയ്തിരുന്ന സംഘം 1948ൽ സുക്കാർണോവിന്റെ നേതൃത്വത്തിൽ നടന്നിരുന്ന ഇന്തോനേഷ്യൻ സ്വാതന്ത്യപ്പോരാട്ടത്തിനു പിന്തുണ നൽകാൻ കേന്ദ്രസർക്കാറിനോട് അഭ്യർത്ഥിക്കുന്ന പ്രമേയം പാസ്സാക്കുകയും അത് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറുവിന് അയച്ചുകൊടുക്കുകയും ചെയ്തു! അത്ഭുതപ്പെടേണ്ട, ആ കത്ത്  കൈപ്പറ്റിയെന്ന മറുപടി പ്രധാനമന്ത്രിയുടെ ആഫീസിൽ നിന്ന് സംഘം പ്രസിഡന്റായ ബാലകൃഷ്ണനു ലഭിക്കുകയും ചെയ്തു.

ബാലജന സംഘത്തിന്റെ പ്രവർത്തനങ്ങൾക്കു മുൻകൈയ്യെടുത്ത ഈ കൂട്ടായ്മ പിന്നീട് ചരിത്രത്തിൽ ഇടം പിടിച്ച മറ്റൊരു വലിയ സംരംഭത്തിലേക്കും വളർന്നു. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പർ ബോയ് അഭ്രപാളികളിലെത്തിക്കാൻ പ്രവർത്തിച്ചവരുടെ മുൻനിരയിൽ സംവിധായകൻ പി രാമദാസിനോടൊപ്പം (1933–2014) ബാലകൃഷ്ണനും അനുജൻ നരേന്ദ്രനുമുണ്ടായിരുന്നു. നരേന്ദ്രൻ ബാലതാരമായി വേഷമിടുകയും ചെയ്തു ആ സിനിമയിൽ. ആ സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട ഓർമ്മകളും ഡോക്ടർ നമ്മോട് പങ്കുവെക്കുന്നുണ്ട്, വിശദമായിത്തന്നെ.

വൈദ്യശാസ്ത്ര പഠനകാല അനുഭവങ്ങൾ, വിവാഹം, വിവാഹാനന്തരം നടത്തേണ്ടിവന്ന സൈനികസേവനം, താൻ അടുത്തറിഞ്ഞ വിവിധ വ്യക്തികൾ, വിദേശ രാജ്യങ്ങളിലെ അനുഭവങ്ങൾ എന്നിവയുടെയെല്ലാം മനോഹര വാങ്‌മയചിത്രങ്ങളുണ്ട് തുടർന്നുള്ള അദ്ധ്യായങ്ങളിൽ. മോസ്കോവിലെ ഒരു ഹോട്ടലിൽ ലിഫ്ട്ടിൽ വെച്ച് അമിതാഭ് ബച്ചനെ കണ്ടുമുട്ടിയതുപോലുള്ള അനുഭവങ്ങളുടെ രസകരമായ കൊച്ചു കുറിപ്പുകളും ഇടക്കിടെയുണ്ട്. ഫിറോസ്‌പൂരിലെ സൈനിക ആശുപത്രിയിൽ നടന്ന കലാപരിപാടികളുടെ ഭാഗമായി പരമ്പരാഗത രീതിയിൽ കേരളീയ വിവാഹം രംഗത്തവതരിപ്പിച്ചതും അതിന് ഒന്നാം സമ്മാനം ലഭിച്ചതുമൊക്കെ വായിക്കുമ്പോൾ ഡോക്ടറുടെ സംഘാടനമികവിനു മുന്നിൽ നമിച്ചുപോകും. 

The Making of a Physician  എന്ന ഖണ്ഡം ചെറുതെങ്കിലും എല്ലാ ഡോക്ടർമാരും സസൂക്ഷ്മം വായിക്കേണ്ടതും സ്വജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട മൂല്യങ്ങൾ ഉള്ളതുമായ ഒന്നാണ്. തുടർന്നു വരുന്ന  ഡോ കെ എൻ പൈ എന്ന വലിയ മനുഷ്യനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പും ഹൃദയഹാരിതന്നെ.

ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം ഏതെന്നു ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ  ഏതു വായനക്കാരനും പറയുക ഇരുപതാമത്തെ ഖണ്ഡമായ എന്റെ ജീവിതത്തിലെ ഏറ്റവും ദുഖഃസാന്ദ്രമായ ദിവസം (The Saddest day in my life) ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഏതായാലും എന്റെ മനസ്സിൽത്തട്ടിയ, കണ്ണുകൾ ജലാർദ്രമാക്കിയ . അദ്ധ്യായമായിരുന്നു അത്. ഡോ. ബാലകൃഷ്ണൻ ഫ്രാൻസിൽ ഔദ്യോഗികമായ ഒരു പഠന പരിപാടിക്ക് പോയ സന്ദർഭത്തിലായിരുന്നു  അച്ഛന്റെ അന്ത്യം.കടുത്ത ആസ്മയുള്ള അച്ഛന്റെ രോഗാവസ്ഥ മോശമായ സാഹചര്യത്തിൽ ഫ്രാൻസിലേക്കുള്ള യാത്ര ഒഴിവാക്കാമെന്നായിരുന്നൂ ഡോക്ടർ ആദ്യം തീരുമാനിച്ചത്. എന്നാൽ യാത്ര ഒഴിവാക്കേണ്ടതില്ലെന്ന അച്ഛനടക്കമുള്ളവരുടെ അഭിപ്രായം കണക്കിലെടുക്കുകയും  അത്യാവശ്യം വരികയാണെങ്കിൽ വിദഗ്ധ ചികിത്സക്കുള്ള ഏർപ്പാടുകൾ നടത്തുകയും ചെയ്തശേഷമാണ് ഡോക്ടർ പോയത്. യാത്രക്കിറങ്ങുമ്പോൾ പതിവില്ലാത്തവിധം പുറത്തുതട്ടി  അച്ഛൻ യാത്രയാക്കിയതും അദ്ദേഹം ഓർക്കുന്നു. ഇന്നത്തെപ്പോലെ ടെലിഫോൺ സൗകര്യമൊന്നും വികസിച്ചിട്ടില്ലാതിരുന്ന മൂന്നു പതിറ്റാണ്ടു മുമ്പ്, 1985ൽ മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം നാട്ടിൽ ബന്ധപ്പെട്ടു, ഉടൻ തിരിക്കാൻ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചപ്പോൾ “ഇപ്പോൾ ഇങ്ങോട്ട് വരാനുള്ള തീരുമാനം അച്ഛൻ അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ,  അവിടത്തെ ജോലികൾ പൂർത്തിയാക്കിയശേഷം മാത്രം മടങ്ങിയാൽ മതി” എന്നായിരുന്നു അമ്മയുടെ മറുപടി. വാക്കുകളിൽ ഡോ ബാലകൃഷ്ണൻ വരച്ചിടുന്ന ചിത്രം മനസ്സിൽനിന്ന് മായില്ല.

ഡോക്ടർ ബാലകൃഷ്ണൻ കവിതയിലും കൃതഹസ്തനാണ്. മലയാളത്തിലും ഇംഗ്ലീഷിലും കവിതയെഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവിനു നിദർശനമായി രണ്ടു കവിതകളും ഈ പുസ്തകത്തിലുണ്ട്. മലയാളത്തിലെഴുതി ഡോക്ടർ തന്നെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയവയാണവ. പതിറ്റാണ്ടുകൾ പഴക്കമുള്ള ധാരാളം ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളും ചില കാരിക്കേച്ചറുകളും പുസ്തകത്തിന്റെ കമനീയത വർദ്ധിപ്പിക്കുന്നു. ഡോക്ടർ എം എസ് വല്ല്യത്താൻ എഴുതിയ പ്രൗഡഗംഭീരമായ മുഖവുര, കമനീയമായ അച്ചടി, ലേ ഔട്ട് എന്നിവയും എടുത്തുപറയേണ്ടവ തന്നെ.

പ്രസാധനം: ഫോളിയോ, തിരുവനന്തപുരം
പേജ്  260, വില 300 രൂപ.




ഈ പുസ്തകത്തിനു പുറമെ വൈദ്യശാസ്ത്രസംബന്ധമായും അല്ലാതേയും ആറു പുസ്തകങ്ങൾ കൂടി ഡോ. ബാലകൃഷ്ണന്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്.


പിൻകുറിപ്പുകൾ
1. ഡോ. വല്ലത്ത് ബാലകൃഷ്ണനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും കൂടുതൽ അറിയാൻ അദ്ദേഹത്തിന്റെ വെബ് സൈറ്റ് സന്ദർശിക്കുക.  ഇതു വഴിയും അവിടെയെത്താം.

2. ഡോ. ബാലകൃഷ്ണന്റെ Fire in My Belly എന്ന കൃതി "ജഠരാഗ്നി ജ്വാലകൾ" എന്ന പേരിൽ കേരളശബ്ദം വാരികയിൽ 2015 ജൂലായ് മാസം 19 മുതൽ ഖണ്ഡശ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നത് ഡോ ബി ഉമാദത്തൻ.


Sunday, May 17, 2015

ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന…..


വിദ്യാഭ്യാസകാലത്തെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകൾ മനസ്സിൽ സൂക്ഷിക്കുന്ന പലരും ഇടക്കൊക്കെ ഓർക്കുന്ന ഒരു ഗാനമാണ് “ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം”. ഒ എൻ വി എഴുതി എം ബി എസ് സംഗീതം നൽകി യേശുദാസ്, എസ് ജാനകി എന്നിവർ പാടിയ മനോഹരമായ സിനിമാഗാനം. നീണ്ട 51 വർഷങ്ങൾക്ക്ശേഷം കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ 1964-66 പ്രീ ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് വിദ്യാർത്ഥികളുടെ പുനഃസമാഗമവേളയിൽ ഇന്ന് (2015 മെയ് 17) ഒത്തുകൂടിയ പലരുടേയും മനസ്സിൽ ഈ ഗാനം തിരയടിച്ചത് സ്വാഭാവികം.

 അഞ്ചു മാസത്തിലധികം നീണ്ട മുന്നൊരുക്കങ്ങൾക്കൊടുവിൽ ഇന്ന് 43 പേർ ഒത്തുചേർന്നു. കൂടെ അന്നത്തെ കുറച്ച് അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എത്തിയെന്നത് ഇരട്ടിമധുരം പകർന്നു,. പത്തു പെൺകുട്ടികളടക്കം മൊത്തം 100 പേരുണ്ടായിരുന്നു ആ ബാച്ചിൽ. അവരിൽ എട്ടോളം പേർ മരണമടഞ്ഞുവെന്നാണ് ലഭ്യമായ വിവരം. അവശേഷിക്കുന്നവരിൽ എഴുപതോളംപേരെ ഞങ്ങൾക്ക് ബന്ധപ്പെടനായി. കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ, അഭിഭാഷകർ, ബിസിനസ്സുകാർ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ ജോലിയിൽ ഏർപ്പെട്ടവരായിരുന്നു മിക്കവരും. പ്രീ ഡിഗ്രിക്കുശേഷം തുടർപഠനം നടത്തി കോഴ്സുകൾ പൂർത്തീകരിച്ചവരും , ഇടക്കുവെച്ച് പഠനം അവസാനിപ്പിച്ച് ജോലിയിൽ കയറിയവരുമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. നേരിട്ടും, ഇ മെയിൽ തുടങ്ങിയ സംവിധാനങ്ങളിലൂടെയും നിരന്തരസമ്പർക്കം പുലർത്തിയാണ് കൂടിച്ചേരലിന്റെ പരിപാടികൾക്ക് രൂപം നൽകിയത്. പുറമെ 2014 ഡിസമ്പർ മുതൽ മാസത്തിലൊരു ദിവസം “അവൈലബിൾ ഓർഗനൈസിംഗ് കമ്മറ്റി” യോഗം ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്യുമായിരുന്നു.

നഗരത്തിൽനിന്ന് പൊക്കുന്നിലെ കോളേജിലെക്കുള്ള ദൂരവും പങ്കെടുക്കേണ്ടവരുടെ ശാരീരിക അവസ്ഥയും പരിഗണിച്ച് ഗുരു കോളേജ് ആദ്യം പ്രവർത്തിച്ച തളി സാമൂതിരി കോളേജ് ഹയർ സെക്കൻഡറി സ്കൂളാണ് സംഗമവേദിയായി തിരഞ്ഞെടുത്തത്. രാവിലെ ഒമ്പതുമണിയോടെ സഹപാഠികൾ എത്തിത്തുടങ്ങി. മുംബൈ, കൊച്ചി എന്നിവിടങ്ങളിലുള്ളവരടക്കം ഈ കൂട്ടായ്മയിലേയ്ക്ക് എത്തിയെന്നത് സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു വസ്തുതയാണ്. പത്ത്-പത്തരയോടെ റജിസ്റ്റ്രേഷൻ പൂർത്തീകരിച്ചു. ബാച്ചിലെ പഠിതാക്കളായിരുന്ന 43 പേരും കുറെ പേരുടെ ജീവിതപങ്കാളികളും അന്നത്തെ അദ്ധ്യാപകരും, അദ്ധ്യാപകേതര ജീവനക്കാരുമെല്ലാം ചേർന്ന് ഏതാണ്ട് നൂറോളം പേർ സമാഗമത്തിനെത്തി.

കൂട്ടായ്മ സംഘാടക സമിതി കൺവീനർമാരിലൊരാളായ ബി ജി രാഘവൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി. ഗുരുവായൂരപ്പനിൽ പഠിച്ച് അവിടെത്തന്നെ ജോലിയിൽ പ്രവേശിച്ച് പ്രിൻസിപ്പലായി വിരമിച്ച വി കെ ഹരിദാസിന്റെ ആമുഖഭാഷണത്തിനുശേഷമായിരുന്നു പരിചയപ്പെടുത്തൽ ചടങ്ങ്.

 ഉച്ച പന്ത്രണ്ടുമണിക്ക് മീര നടരാജന്റെ പ്രാർത്ഥനാഗീതത്തോടെ സമാഗമത്തിന്റെ ഔപചാരിക ചടങ്ങുകൾ തുടങ്ങി.  കെ എൻ ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ഡി വി നാരായണൻ സ്വാഗതം ആശംസിച്ചു. ദിവംഗതരായ സഹപാഠികൾ, അദ്ധ്യാപകർ എന്നിവരെ അനുസ്മരിച്ച് ഗോപാലൻ കുട്ടി സംസാരിച്ചു, സദസ്സ് ഒരു മിനിറ്റ് മൗനാചരണം നടത്തി. തുടർന്ന് ഗുരുവായുരപ്പൻ കോളേജിൽ നിന്ന് വിരമിച്ച ശ്രീ കെ സി സി രാജ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു. കോളേജിലെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഡോ. രതി തമ്പാട്ടിയും പ്രൊഫ. ശോഭീന്ദ്രനും ആശംസകൾ നേർന്നു. അന്നത്തെ അദ്ധ്യാപകരായ പ്രൊഫസർമാർ. നന്ദകുമാർ, നാരായണൻകുട്ടി, ഡേവിഡ്, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, മാധവൻ നായർ എന്നിവരേയും ലാബ് അസിന്റന്റുമാരായ ഉണ്ണി, മാധവൻ എന്നിവരേയും പൊന്നാട അണിയിച്ച് ആദരിച്ചു. 64-66 ബാച്ചിന്റെ വകയായി കോളേജ് ലൈബ്രറിയിലേക്ക് കുറച്ച് പുസ്തകങ്ങൾ മുൻ ലൈബ്രേറിയൻ കൂടിയായ കെ എൻ ഗോപിനാഥൻ പ്രിൻസിപ്പൽ രതി തമ്പാട്ടിയെ ഏൽപ്പിച്ചു.

                (ശ്രി കെ സി സി രാജ ഭദ്രദീപം കൊളുത്തി സമാഗമം ഉൽഘാടനം ചെയ്യുന്നു)


പഴയ കഥകൾ അയവിറക്കി, കൃഷ്ണമോഹൻ ഒരുക്കിയ ചില ഫൺ ഗെയിമുകളിൽ പങ്കെടുത്ത്, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ പിരിഞ്ഞു- അടുത്ത വർഷം കൂടുതൽ വിപുലമായതോതിൽ കൂടിച്ചേരാം എന്ന പ്രതീക്ഷയോടെ.

                                  ( കുറച്ചുപേരുടെ ജീവിതപങ്കാളികൾ  സമാഗമവേളയിൽ)

Wednesday, April 1, 2015

കെ ടി അനുസ്മരണവും ഒരു ഓട്ടോ ഡ്രൈവറും




കെടാത്ത തീയായി (പ്രയോഗം എം എ ബേബിയുടേത് ) മലയാളി മനസ്സുകളിൽ ഇന്നും ജ്വലിച്ചുനിൽക്കുന്ന കെ ടി മുഹമ്മദിന്റെ ഏഴാം ചരമവാർഷികദിനമായിരുന്നു മാർച്ച് 25. ഇതോടനുബന്ധിച്ച് മാർച്ച് 24, 25 തിയ്യതികളിൽ കെ ടി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് വിവിധ പരിപാടികൾ ഉണ്ടായിരുന്നു. 24 നു കെ ടി യുടെ നാൽക്കവല എന്ന നാടകം നഗരത്തിലെ ഒരു നാൽക്കവലയിൽ തെരുവുനാടകമായി അവതരിപ്പിച്ചു,. 25നു സ്കിറ്റ് മത്സരം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, നാടകരംഗത്തെ പ്രശസ്തരെ ആദരിക്കൽ, കെ ടിയുടെ തന്നെ തീക്കനൽ നാടകാവതരണം. ഒരു മുഴുദിന പരിപാടി. നല്ല സദസ്സും. കെ ടിക്ക് ഉചിതമായ സ്മരണാഞ്ജലി.
ഓട്ടോ ഡ്രൈവർ ഇതിൽ രംഗത്തുവരുന്നത് 25നു വൈകുന്നേരമാണ്. താമസസ്ഥലത്തുനിന്നിറങ്ങി ടൗൺഹാളിലെ പരിപാടിക്കു പോകാനായി ഞാൻ ഒരു ഓട്ടോ വിളിക്കുന്നു. കയറിയശേഷം ടൗൺ ഹാളിലേയ്ക്ക് പോകാം എന്ന് നിർദ്ദേശം നൽകി. ഏതാനും ദൂരം മുന്നോട്ടു നീങ്ങിയപ്പോൾ ഡ്രൈവർ ചോദിച്ചു.
അവിടെ കെ ടിയുടെ അനുസ്മരണ പരിപാടികൾക്കാവും അല്ലേ?
അത്ഭുതം തോന്നിയില്ല. കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർ വ്യത്യസ്തരാണ്. നല്ല മര്യാദക്കാർ. യാത്രക്കാരോട് മീറ്ററിൽ കാണിക്കുന്ന നിരക്കിൽ മാത്രം (ചിലപ്പോൾ അതിൽ കുറച്ചും) ചാർജ്ജ് വാങ്ങുന്നവർ നല്ല പെരുമാറ്റം.കൈമുതലായുള്ളവർ. സാഹിത്യം സാംസ്കാരികം, സംഗീതം, കല, ഫുട്ട്ബാൾ വിഷയം ഏതുമാകട്ടെ അവയിലൊക്കെ അഭിരുചിയും സാമാന്യ അറിവും ഉള്ളവരാണ് ഒരു വലിയ വിഭാഗം. ഓട്ടോത്തൊഴിലാളികൾ. ഈ നല്ല പാരമ്പര്യത്തിന് ചില്ലറ അപവാദങ്ങൾ ഉണ്ടെങ്കിലും മഹാഭൂരിപക്ഷംപേരും ഈ ഗണത്തിൽപ്പെടുന്നു എന്ന് അറിയാവുന്നതുകൊണ്ടാണ് അത്ഭുതം തോന്നാതിരുന്നത്.
അതെ കെ ടിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ തന്നെയാണ് പോകുന്നത്. എന്ന് മറുപടി പറഞ്ഞു.
തുടർന്ന് കെ ടിയുടെ നാടകങ്ങളെക്കുറിച്ച്, അവ കേരളീയ സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് എല്ലാം വാചാലനായ ഡൈവർ അവസാനം ചോദിച്ചു
ഞാൻ ഒരു കാര്യം പറഞ്ഞാൽ ങ്ങക്ക് അതിലെന്തെങ്കിലും ചെയ്യാൻ പറ്റുമോ
കാര്യം പറയൂ ചെയ്യാൻ പറ്റുമോ എന്ന് നോക്കാം
കെ ടിയെ ഓർക്കാൻ മാനാഞ്ചിറ ഭാഗത്ത് ഒരു പ്രതിമ വെച്ചിട്ടുണ്ടല്ലോ. മ്മക്കൊക്കെ അത് കെ ടി മുഹമ്മദ് എന്ന വല്ല്യ കലാകാരന്റെയാണെന്നറിയാം. എന്നാൽ പുത്യ കുട്ട്യേൾക്ക് അത് ആരാ ന്ന് അറിയില്ല. അവര്ക്ക് ഇങ്ങനത്തെ കാര്യങ്ങളിലൊന്നും താൽപ്പര്യോം ഇല്ല. വായനേം ഇല്ല. അതോണ്ട് പ്രതിമേടെ ചോട്ടില് കെ ട്ടീന്റെ പേര് എഴുതിവെക്കാൻ ഒരു ഏർപ്പാടുണ്ടാക്കണം. പ്രതിമ ണ്ടാക്യ താടിക്കാരനോട് ഞാൻ പറഞ്ഞതാ ഇത് ( ആ താടിക്കാരൻ പ്രശസ്ത ശിൽപ്പി ജീവൻ തോമസ്!) ഒന്നും നടന്നില്ല. ഇനീം പേര് എഴുതിവെച്ചില്ലെങ്കി ഞാൻ ഒരു പോസ്റ്റർ അവുടെ ഒട്ടിക്കും. ടൗൺ ഹാളില് ഇതിന്റെ ഒക്കെ ആൾക്കാരുണ്ടാവൂലേ, ങ്ങള് അവരോടു പറഞ്ഞു ശര്യാക്കണം.
ശരിയാണ്. കെ ടിയുടെ ശിൽപ്പത്തിനോടൊപ്പം ഒരു ഫലകമില്ല, ഒന്നും എഴുതിവെച്ചിട്ടുമില്ല.
നിങ്ങൾ പറഞ്ഞത് ശരിയായ അത്യാവശ്യമായ കാര്യമാണ്. ഏതായാലും പോസ്റ്ററൊന്നും ഒട്ടിക്കണ്ട. ഒരു മാർബിൾ ഫലകത്തിൽ വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ശിൽപ്പത്തോടൊപ്പം സ്ഥാപിക്കാൻ എന്തെങ്കിലും ചെയ്യാമോ എന്ന് ഞാനും നോക്കാം.
ഓട്ടോ റിക്ഷ ടൗൺഹാളിലെത്തി. ഇറങ്ങി കാശുകൊടുത്ത് പിരിയുമ്പോൾ അയാൾ വീണ്ടും പറഞ്ഞു
ഞാൻ പറഞ്ഞത് ങ്ങള് മറക്കല്ലേ
ഭാഗ്യം. ടൗൺഹാളിൽ നഗരസഭയുടെ ഉത്തരവാദപ്പെട്ട ചിലരുണ്ടായിരുന്നു. അവരോട് ഓട്ടോ ഡൈവർ മുന്നോട്ടുവെച്ച ആവശ്യത്തെക്കുറിച്ച് (വാസ്തവത്തിൽ അത് അയാളുടെ മാത്രം ആവശ്യമല്ലല്ലോ ) സംസാരിച്ചു. വൈകാതെ നഗരസഭ ഇക്കാര്യത്തിൽ വേണ്ടതു ചെയ്യാമെന്ന ഉറപ്പും കിട്ടി.
രാത്രി തിരികെ വീട്ടിലെത്ത്യശേഷം നഗരമാതാവിന്റെ സ്റ്റാഫിലെ സുരേഷ് കുമാറിനേയും വിളിച്ച് കാര്യം പറഞ്ഞു.
“നാളെത്തന്നെ ഒരു നോട്ട് എഴുതി മേയർക്ക് കൊടുക്കാം കഴിവതും വേഗം നമുക്കത് ശരിയാക്കാം ബാലുവേട്ടാ” എന്ന് സുരേഷും ഉറപ്പു തന്നു.
കാര്യം ശരിയാകട്ടെ, വേഗം.

പറയാതിരിയ്ക്കുവതെങ്ങനെ ഞാൻ




ഇ ഹരികുമാർ ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരനാണ്. ദിനോസറിന്റെ കുട്ടിയും, ശ്രീപാർവ്വതിയുടെ പാദവും ഒക്കെ നമുക്കുതന്ന പ്രിയ കഥാകാരൻ. ഉമ്മുക്കുൽസൂന്റെ വീട് എന്ന കഥ കലാകൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് കഴിഞ്ഞകൊല്ലമായിരുന്നു. അന്ന് വായിച്ച കഥ. ഇന്നലെ വീണ്ടും കേട്ടു, സൗമ്യ ബിജുവിന്റെ ശബ്ദത്തിൽ. സൈകതം ബുക്സ് പുറത്തിറക്കിയ ആഡിയോ സിഡിയിൽ ഇതടക്കം 12 കഥകളുടെ ശബ്ദാവിഷ്കാരമുണ്ട്. സൗമ്യയോടൊപ്പം ആർ ദാമോദറും മഞ്ജു പ്രസന്നയും ശബ്ദം നൽകിയ കഥകൾ. കഥയിലെ വികാരം ഒട്ടും ചോർന്നുപോകാതെ, മികവുറ്റ ശബ്ദനിയന്ത്രണവും വായനാശൈലിയും കൊണ്ട് നല്ല ശ്രാവ്യാനുഭവം. സൗമ്യ-മഞ്ജു-ദാമോദരന്മാർക്ക് അഭിനന്ദനങ്ങൾ.
കഥകൾ വായിച്ച് അനുഭവിപ്പിക്കുന്ന രീതി ആകാശവാണി പണ്ടേ തുടങ്ങിയിരുന്നു. ദശാബ്ദങ്ങൾക്കു മുമ്പ് കേട്ട ചില കഥകൾ, ഉണ്ണികൃഷ്ണൻ പുതൂരിന്റെ നക്ഷത്രക്കുഞ്ഞ് (പേര് ഇതുതന്നെയോ എന്ന് ഉറപ്പില്ല) പോലുള്ളവ ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. കവിതകളുടെ ശബ്ദാവിഷ്കാരം കാസറ്റ് / സി ഡി രൂപങ്ങളിൽ കമ്പോളത്തിലുണ്ടെങ്കിലും കഥകൾ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ. സി രാധാകൃഷ്ണന്റെ ചില കഥകൾ ഹൈ ടെക് ബുക്സ് കാസറ്റിലാക്കിയത് അറിയാം. എന്നാൽ സൈകതത്തിന്റെ ഈ സംരംഭത്തിനു മുൻമാതൃകകളില്ലെന്നു തോന്നുന്നു. അഭിനന്ദനാർഹവും അനുകരണീയവും.

സൈകതത്തിന്റെ പുസ്തകപ്രകാശനം, എറണാകുളത്ത്




സൈകതം ബുക്സിന്റെ പ്രസാധനപാതയിലെ ഒരു നാഴികക്കല്ലാകും മാർച്ച് 22 നു എറണാകുളം ബി ടി എഛിൽ നടന്ന ആറു പുസ്തകങ്ങളുടെ പ്രസാധനച്ചടങ്ങ് എന്നു തോന്നുന്നു. ഏതാണ്ട് നൂറ്റി ഇരുപത്തഞ്ചിലധികം പുസ്തകങ്ങൾ സൈകതം പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണെന്റെ അറിവ്. (തെറ്റെങ്കിൽ തിരുത്താം). എന്നാൽ മാർച്ച് 22 ന്റെ പരിപാടി പലതുകൊണ്ടും വേറിട്ടു നിൽക്കുന്നു. പ്രശസ്തരും അവരുടെ കൂടെ നല്ല ഭാവിവാഗ്ദാനങ്ങളെന്ന് ഉറപ്പിക്കാവുന്നവരുമായ ആറുപേരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഇ ഹരികുമാറിന്റെ “ഉമ്മുക്കുൽസൂന്റെ വീട്” എന്ന കഥാസമാഹാരം (ഇതിന്റെ ആഡിയോ സി ഡിയും കൂടെ), സി ആർ നീലകണ്ഠന്റെ “ ഹരിത വർത്തമാനങ്ങൾ” എന്ന ലേഖനസമാഹാരം, പ്രിയ എ എസ്സിന്റെ “ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ” എന്ന കഥാസമാഹാരം, വി എം ഗിരിജയുടെ “ഇരുപക്ഷം പെടുമിന്ദുവല്ല ഞാൻ” എന്ന കവിതാസമാഹാരം, മീര രമേഷിന്റെ “ഇലവീട്” എന്ന കവിതാസമാഹാരം, അനീഷ് പുതുവലിന്റെ “നിഴലുകളുടെ ചുരുക്കെഴുത്ത്” എന്ന കവിതാസമാഹാരം എന്നിവയാണവ.

ഔപചാരികളൊക്കെ ഒഴിവാക്കിയായിരുന്നു, പരിപാടി. അദ്ധ്യക്ഷനും ഉൽഘാടകനും ഒന്നുമില്ല. ലീലാവതി റ്റീച്ചറും സാനു മാഷും സംസാരിച്ചു. പുസ്തകങ്ങളെ പരിചയപ്പെടുത്തി ഹ്രസ്വഭാഷണങ്ങളും നടന്നു. തുടർന്ന് രചയിതാക്കളും ഏതാനും വാക്കുകളിൽ തങ്ങളുടെ വികാരം പങ്കുവെച്ചു. അത്ര മാത്രം.

പുസ്തകങ്ങൾ കെട്ടിലും മട്ടിലും നല്ല നിലവാരം പുലർത്തുന്നുണ്ട്. എടുത്തുപറയാൻ ആഗ്രഹിക്കുന്നത് മീര രമേഷിനെക്കുറിച്ച്. ഈ ആറു പുസ്തകങ്ങളിൽ ഒന്ന് മീരയുടെ കവിതകളാണ്. നാലെണ്ണത്തിന്റെ കവർ രൂപകൽപ്പന ചെയ്തതും മീര തന്നെ. അങ്ങനെ എഴുത്തും വരയും ഒരു പക്ഷേ സംഗീതവും ( കവിതാലാപനം കേട്ടപ്പോൾ തോന്നിയത്) വഴങ്ങുന്ന മീര ഉയരങ്ങളിലെത്തുമെന്ന് ഉറപ്പ്.
ഉത്സാഹക്കമ്മറ്റിയൊക്കെ ഉണ്ടായിരുന്നെങ്കിലും Man of the day ദാമോദർ രാധാകൃഷ്ണൻ തന്നെയായിരുന്നു. ഭാരം ചുമക്കാൻ ഗണേഷും, അനീഷും, അഭിലാഷും ഒക്കെ ഉണ്ടായിരുന്നത് മറന്നിട്ടില്ല!! എന്റെ സന്തോഷം ഇ ഹരികുമാർ, പ്രിയ, ഗിരിജ-നീലകണ്ഠൻ ദമ്പതികൾ, അനീഷ്, മീര എന്നിവരെയും പിന്നെ സച്ചിദാനന്ദൻ, ശ്രീകുമാർ കരിയാട്, സോക്രട്ടീസ് വാലത്ത്, അരുൺ ഗാന്ധി തുടങ്ങി കുറേയേറെ കാവ്യകേളിക്കാരെയും കാണാനായി എന്നതാണ്.. ദുഃഖം സോക്കർ അടക്കമുള്ളവരോട് ഒരു വാക്കുപോലും മിണ്ടാനൊത്തില്ലല്ലോ എന്നും. തിരക്കായിരുന്നൂ എല്ലാവരും..


Monday, March 30, 2015

കൊച്ചിയിൽനിന്നു കിട്ടിയ കൊച്ചല്ലാസന്തോഷങ്ങൾ 2



എറണാകുളത്തു പോകുമ്പോൾ ജയശ്രീയെ വീട്ടിൽപ്പോയി കാണണമെന്ന് തീരുമാനിച്ചതാണ്. രണ്ടുകൊല്ലം മുമ്പ് “അലിക്കയുമൊത്ത് ഒരു പകൽ” പരിപാടിയിൽ ജയശ്രി സുധ ടീച്ചർ എന്നിവരെ കണ്ടിരുന്നു. അമ്മയുടെ വയറ്റിൽ പിറന്ന സഹോദരിമാർ എനിയ്ക്കില്ലെങ്കിലും സഹോദരീതുല്യരായി ഞാൻ കണക്കാക്കുന്ന കുറെപ്പേരുണ്ട്. അവരിലൊരാളാണ് ജയശ്രീ തോട്ടെക്കാട്ട്.
ഞാൻ തങ്ങിയ ഹോട്ടലിന്റെ ‘വിളിപ്പാടകലെയാണ്’’ ജയശ്രീയുടെ ഫ്ലാറ്റ് എന്നതിനാൽ അവിടെ എത്തുകയെന്നത് വളരെ എളുപ്പമായി. ഗണേശുമൊത്ത് ശനിയാഴ്ച്ച രാത്രി പോയി, കുറച്ചുനേരം സംസാരിച്ചിരുന്നു. നല്ല വായനക്കാരിയായ ജെ ടി കുറെ കവിതകളും എഴുതിട്ടുണ്ട്. അടുത്തിട പ്രസിദ്ധീകൃതമായ “പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്” എന്ന തന്റെ കവിതാ സമാഹാരം ഒരു കോപ്പി സ്നേഹത്തോടെ അവർ എനിയ്ക്കു തരികയും ചെയ്തു. സന്തോഷം തന്നെ.
പിറ്റേന്നു കാലത്ത് , കോഴിക്കോട്ട് സ്ഥിരതാമസവും എറണാകുളത്ത് ഇടക്കെല്ലാം ഹൃസ്വകാലതാമസവും ഉള്ള പ്രിയസുഹൃത്ത്  കൃഷ്ണകുമാറിനെ  അപ്രതീക്ഷിതമായി കാണാനും ഇടവന്നു. ജയശ്രീയെ കണ്ടു ഹോട്ടലിൽ തിരിച്ചെത്തിയപ്പോഴാണ് ഈ അനിയന്റെ ഫോൺ

“ബാലുവേട്ടൻ എറണാകുളത്തുണ്ടല്ലെ? ഞാനും ഇപ്പോ ഇവിടെ ഉണ്ട്. എവിടെയാ താമസം?”

ഞാൻ അജന്ത റീജൻസിയിലാണ്, മെഡിക്കൽ ട്രസ്റ്റിനടുത്ത് എന്നു പറഞ്ഞപ്പോൾ “ആഹാ… നമ്മൾ വളരെ അടുത്തടുത്താണല്ലോ. ഏതായാലും നാളെ രാവിലെ കാണാം” എന്നായി അനിയൻ.

ദീർഘകാലം ഇംഗ്ലണ്ടിൽ, ഓക്സ്ഫെഡിൽ (ഞാനൊക്കെ പണ്ട് ഓക്സ്ഫോർഡ് എന്നാണ് പറഞ്ഞിരുന്നത്!) ആയിരുന്ന കൃഷ്ണകുമാർ കോഴിക്കോട്ടായാലും കൊച്ചിയിലായാലും രാവിലെ സൈക്കിളിൽ ഒരു 15-20 കി മി ദൂരം യാത്ര ചെയ്യും. തലയിൽ ഹെൽമെറ്റും ഫ്ലൂറസെന്റ് ജാക്കറ്റും ധരിച്ച് കൈയിൽ ഒരു ക്യാമറയും സൈക്കിളിൽ ഘടിപ്പിച്ച ഒരു മൂവി ക്യാമറയുമായി. Bicycling with a camera എന്നാണ് അദ്ദേഹത്തിന്റെ ഒരു രീതി. ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ സൈക്കിൾ നിർത്തി ഫോട്ടോ എടുക്കും. മനസ്സിൽ ഇടംപിടിക്കുന്ന വ്യക്തികളെ പരിചയപ്പെട്ട് അവരുടേയും ഫോട്ടോ എടുക്കും. വലിയ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രക്രിയ.

ഞായറാഴ്ച്ച രാവിലെ സൈക്കിൾ യാത്ര കഴിഞ്ഞ് ഏഴുമണിയോടെ അടുത്തുള്ള അമ്പിസ്വാമിയുടെ ഹോട്ടലിനുമുന്നിൽ കാണാമെന്ന് തീരുമാനിച്ചു. രാവിലെ കൃത്യസമയത്ത് ഞങ്ങൾ രണ്ടുപേരും അവിടെ എത്തുകയും ചെയ്തു. സ്വാമിയുടെ കടയിലെ സ്വാദിഷ്ടമായ ഇഡ്ഡലികളെ ഹിംസിച്ച് കാപ്പിയും അകത്താക്കി ഞങ്ങൾ അനിയന്റെ വാസസ്ഥലത്തേക്ക് നടന്നു.

മനോഹരമായി ഒരുക്കിയ ആ ഒറ്റമുറി ഫ്ലാറ്റിൽ കുറച്ചുനേരം ചിലവഴിച്ചു. ഇറങ്ങാൻ നേരം തന്റെ സഹോദരീഭർത്താവ് ഡോ. വല്ലത്ത് ബാലകൃഷ്ണൻ രചിച്ച A Passion Named Life എന്ന, ഒരു ഡോക്ടറുടെ ഓർമ്മക്കുറിപ്പുകൾ രേഖപ്പെടുത്തിയ ബൃഹത്തായ പുസ്തകവും തന്നു. (ഈ പുസ്തകത്തിന്റെ ഒരു കോപ്പി എനിയ്ക്കായി കരുതിവെച്ചത് കോഴിക്കോട്ടുണ്ട്. പല കാരണങ്ങളാൽ കണ്ടുമുട്ടാൻ വൈകിയതിനാൽ കൈപ്പറ്റാൻ കഴിയാതിരുന്നതാണ്.) ഇതും തികച്ചും സന്തോഷകരം.
തിരികെ ഹോട്ടലിലെത്തി ലോബിയിലിരിക്കുമ്പോളാണ്   ബിനു ആനമങ്ങാട് വരുന്നത് അന്ന് പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളിലൊന്നിന്റെ രചയിതാവ് മീരയുടെ കസിനാണ് ബിനു. അതിലുമുപരി എന്റെ പ്രിയസ്നേഹിതന്റെ മകൾ, എന്റെ മരുമകൾ തന്നെ. ബിനുവിന്റെ നേതൃത്വത്തിലുള്ള Green Pepper Publica ഇതിനകം കുറച്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഫറാ ബേക്കറുടെ “ഇന്ന് എന്റെ പേര് പലസ്തീൻ എന്നാകുന്നു” (മൊഴിമാറ്റം കെ സി ശൈജൽ), അഷിതയുടെ ഹൈക്കു കവിതകൾ എന്നിവ അതിൽപ്പെടും. ബിനുവിന്റെ രണ്ടാമത്തെ കവിതാ സമാഹാരം ‘ഫിഷ് തെറാപ്പി’യും അടുത്തിടയാണ് പുറത്തിറങ്ങിയത്.ഒരു ഒലീവ് പ്രസിദ്ധീകരണം.
“ബാലുമാമന് ഞങ്ങളുടെ പുസ്തകങ്ങൾ കിട്ടിയോ” എന്നായിരുന്നു ചോദ്യം. നീ തരാതെ എവിടുന്നു കിട്ടാനാ എന്നു ചോദിച്ചപാടേ തോൾ സഞ്ചിയിൽ നിന്ന് മൂന്നു പുസ്തകങ്ങളും എടുത്തുതന്നു. അതും വാങ്ങി. ഇവരുടെയൊക്കെ സ്നേഹോദാരത സന്തോഷമല്ലാതെ മറ്റെന്താണ് എനിക്ക് നൽകുന്നത്.

കൊച്ചിയിൽനിന്നു കിട്ടിയ കൊച്ചല്ലാസന്തോഷങ്ങൾ 1



ബിനാലെ, സൈകതം പ്രസിദ്ധീകരിക്കുന്ന ആറു പുസ്തകങ്ങളുടെ പ്രകാശനം, കുറച്ചു കൂടിക്കാഴ്ചകൾ എന്നിവയായിരുന്നു മൂന്നുദിവസം നീണ്ട കൊച്ചിവാസത്തിനു പ്രേരകമായ പരിപാടികൾ.
“കനപ്പെട്ട കാരിക്കേച്ചറിസ്റ്റ്” എന്ന എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനായ ( ഭാരം 139 കിലോയാണെന്ന് അദ്ദേഹംതന്നെ അറിയിക്കുന്നു !!) സജീവുമായുള്ള കൂടിക്കാഴ്ച്ചക്ക് സഹായിച്ചത് മനോജ് രവീന്ദ്രൻ. തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് മനോജ് കാറുമായെത്തി. സജ്ജീവ് ഇപ്പോൾ താമസം തൃപ്പുണിത്തുറയിൽ. മനോജാണെങ്കിൽ ഇതുവരെ പുതിയ വീട്ടിൽ പോയിട്ടുമില്ല. വീട്ടിലേക്കുള്ള വഴി ചോദിച്ച് ചോദിച്ച് ഞങ്ങൾ അവസാനം സജ്ജീവ് സവിധത്തിലെത്തി പ്രതിയെ കൺനിറയെ കണ്ടു.
ഇൻകം ടാക്സ് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനായ സജ്ജീവിന്റെ പ്രധാന ഹോബി കാർട്ടൂൺ/ കാരിക്കേച്ചർ വരയും സംഗീതാസ്വാദനവുമാണ്. നല്ലപാതി സംഗീതവിദുഷിയും കൂടിയാകുമ്പോൾ സംഗതി കുശാൽ. സജ്ജീവിന്റെ “ഒരു മിനിറ്റ് കാരിക്കേച്ചറുകൾ” പ്രസിദ്ധം. ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ പടത്തിലാക്കിയെങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ ഗിന്നസ്സിൽ കയറിപ്പറ്റാനായില്ലെന്നുമാത്രം.
ഏതായാലും ഞാൻ പടത്തിലായി. സജ്ജീവ് എന്നെ വരക്കുന്നു, വരച്ച പടത്തിന്റെ ഒരു ഫോട്ടോ, പിന്നെ ഞങ്ങൾ ഒരുമിച്ചുള്ള ഒരു ഫോട്ടോവും. എല്ലാം എടുത്തുതന്നത് മനോജ് തന്നെ.
വരയും പാട്ടും സരസസംഭാഷണവുമായി രണ്ടു മണിക്കൂർ. സന്തോഷം

                                                     സജീവ് എന്റെ കാരിക്കേച്ചർറചനയിൽ

                                                                        സജീവിനൊപ്പം

                                                                   
                                                  സജീവ് വരച്ച കാരിക്കേച്ചറുമായി ഞാൻ