Saturday, December 12, 2015

“മുസ്‌രീസിലൂടെ”…. നിരക്ഷരന്റെ പുസ്തകം



പ്രിയ സുഹൃത്തുക്കളിരൊളായ  മനോജ്  രവീന്ദ്രൻ, നിരക്ഷരൻ എന്ന എഴുത്തുപേരിൽ എഴുതിയ “മുസ്‌രീസിലൂടെ” എന്ന പുസ്തകത്തിന്റെ  പ്രകാശനമായിരുന്നു, ഇന്നലെ ( 2015 ഡിസമ്പർ 11) തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ. ഔപചാരിക പ്രകാശനം നേരത്തെ നടന്നതാണെങ്കിലും ഒരു പൊതുപരിപാടി എന്ന നിലയിലുള്ള ചടങ്ങ് ഇതായിരുന്നു. ജോൺ പോൾ പുസ്തകത്തിന്റെ ആദ്യപ്രതി  കെ എ ബീനക്കു നൽകിയായിരുന്നു പ്രകാശനം നിർവ്വഹിച്ചത്. പൂയപ്പള്ളി തങ്കപ്പൻ പുസ്തക പരിചയം, സുസ്മേസ് ചന്ദ്രോത്തും വി കെ ആദർശും, സജിത മഠത്തിലും ആശംസകൾ നേർന്നു സംസാരിച്ചു.. പ്രസാധകരായ മെന്റർ ബുക്സിലെ വിനോദ് കോട്ടയിൽ സ്വാഗതം. നിരക്ഷരൻ നന്ദി. ഇത്രയുമായിരുന്നൂ പരിപാടി. അക്ഷരസ്നേഹികളായ  നിരക്ഷര സുഹൃത്തുക്കളാൽ നിരഞ്ഞ സദസ്സ്.

മനോജ് തന്റെ പേരിന്റെ കൂടെ വാലുപോലെ കൊണ്ടുനടക്കുന്നത് നിരക്ഷരൻ എന്ന തൂലികാനാമമാണ്. പലരുടെ കാര്യത്തിലും, പലപ്പോഴും, തൂലികാനാമം മാത്രമേ പലർക്കും അറിയൂ,. ഉറൂബിന്റെ, തിക്കോടിയന്റെ അങ്ങനെ ഒരുപാടുപേരുടെ യഥാർത്ഥ പേരെന്തെന്ന് അറിയാത്ത ഒരു തലമുറ ഇവിടെയുണ്ട്. നിരക്ഷരനും ആ ശ്രേണിയിലേയ്ക്കു വന്നേക്കാം.
ബ്ലോഗെഴുത്ത് ഒരു പ്രാന്തായി മാറിയ 2006-07 കാലത്താണ് ഈ പഴയ എണ്ണപ്പാടം എഞ്ചിനീയർ ‘നിരക്ഷരൻ’ എന്ന എഴുത്തുപേര് സ്വീകരിച്ചത് എന്നാണ് എന്റെ ഊഹം.  ഇതുപോലുള്ള പേരുകളുടെ ഒരു കുത്തൊഴുക്കുകാലമായിരുന്നു അത്.  വിശാല മനസ്­കൻ, നിഷ്‌കളങ്കൻ, സഹയാത്രികൻ, ചിത്രകാരൻ, പ്രയാസി, പേരക്ക  തുടങ്ങി കറിവേപ്പില എന്നുവരെ എഴുത്തുപേരായി സ്വീകരിച്ച ബ്ലോഗർമാരുണ്ടായിരുന്നു അക്കാലത്ത്. (കൂട്ടത്തിൽ പറയട്ടെ, പലരുടേയും ബ്ലോഗുകൾ 2010 നു ശേഷം നാമമാത്രമോ അല്ലെങ്കിൽ നിർജ്ജീവമോ ആണെന്ന് തോന്നുന്നു. നിരക്ഷരൻ ബ്ലോഗ് അതിനും അപവാദം)

നിരക്ഷരൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും അക്ഷരങ്ങളെടുത്ത് അമ്മാനമാടാനുള്ള  ഈ കക്ഷിയുടെ കഴിവ് കുറെ വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നു. യാത്രകൾ, അനുഭവം, പുസ്തകാസ്വാദനം തുടങ്ങി വിവിധ മേഖലകളിൽ വ്യാപരിക്കുന്നൂ ആ എഴുത്ത്. എഴുത്തിൽ മാത്രം ഒതുങ്ങുന്നുമില്ല നിരക്ഷരജീവിതം. ഒരു ആക്റ്റിവിസ്റ്റ് എന്ന നിലയിൽ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ ഇടപെടലാണ് മനോജിന്റേത്. എന്നാൽ പലരേയുംപോലെ  കേവലം ഒരു “ആം ചെയർ ആക്റ്റിവിസ്റ്റ്” അല്ലതാനും.. ഉദാഹരണത്തിനു  “മരം, ഭൂമിക്കൊരു പച്ചക്കുട ഭാവിക്കൊരു ശ്വാസക്കുട” എന്ന മുദ്രാവാക്യമുയർത്തി  പ്രവർത്തിക്കുന്ന ഗ്രീൻ വെയിനിന്റെ കേരളത്തിലെ മുഖ്യ സംഘാടകൻ എന്ന നിലയിൽ കഴിഞ്ഞ രണ്ടു വർഷമായി  കേരളത്തിലുടനീളം യാത്ര ചെയ്ത് വൃക്ഷത്തൈകൾ നട്ടുകൊണ്ടിരിക്കുന്നു.  സമൂഹത്തിലെ തിന്മകൾക്കെതിരെ പ്രതികരിക്കുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന നിരക്ഷരൻ, സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട്.  കായിക രംഗത്തേയ്ക്കും ഓടിക്കയറിയ മനോജ് കുറേയേറെ ഹാഫ് മാറാത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത അനുഭവം നമ്മോട് പങ്കുവെച്ചിട്ടുള്ളതാണല്ലൊ. സത്യം,  ഇങ്ങേര് കൈവെക്കാത്ത മേഖലകൾ ചുരുക്കം.

മെന്റർ മാഗസിനിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രസിദ്ധീകരിച്ചുവന്ന മനോജിന്റെ യാത്രാവിവരണ ലേഖനങ്ങൾ സമാഹരിച്ചതാണ് മുസ്‌രീസിലൂടെ  എന്ന ഈ പുസ്തകം. വർഷങ്ങൾ നീണ്ട ഗവേഷണവും അദ്ധ്വാനവും ഇതിന്റെ പിറകിലുണ്ട്.  അതിലുപരി ഈ പുസ്തകത്തിന്റെ സവിശേഷത ഇന്ത്യയിൽ Augmented  Reality  എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ പുസ്തകമാണിത് എന്നതാണ്.

എല്ലാ പുസ്തകപ്രകാശനവേളകളിലും ഞാൻ ആശംസിക്കാറുള്ളത് പുസ്തകം നല്ലതുപോലെ വായിക്കപ്പെടട്ടെ, വിറ്റുപോകട്ടെ എന്നാണ്. നിരക്ഷരനും അതേ ആശംസ നൽകുന്നു. പുറമെ സാഹിത്യ അക്കാദമിയുടേതടക്കം പല പുരസ്കാര ലബ്ധികളും നേരുന്നു  (എന്റെ ആശംസകൾ ഫലിക്കാറുണ്ട് എന്ന് അനുഭവം J ). പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യുന്ന കാര്യവും ഗൗരവപൂർവ്വം ആലോചിക്കാവുന്നതാണ്.

ഇനി ഈ തൃശ്ശൂർ  യാത്രയെക്കുറിച്ചു്:  കുറച്ചുകാലമായി യാത്രകൾ ശരീരത്തിനു ചെറിയ തോതിലെങ്കിലും പരിക്കുകളേൽപ്പിക്കുന്നുണ്ട്.  പക്ഷേ ഇത്തരം യാത്രകളിൽ നിന്നു കിട്ടുന്ന സ്നേഹ-സൗഹൃദങ്ങളുടെ കുളിർകാറ്റ് ആ പരിക്കുകളെ അവഗണിക്കാൻ മനസ്സിനെ  പ്രാപ്തമാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഇക്കുറി കോഴിക്കോട്ടുനിന്ന് ചാലക്കുടി വഴിയാണ് തൃശ്ശൂരിലെത്തിയത് !. വ്യാഴാഴ്ച്ച വൈകീട്ട് ചാലക്കുടിയിൽ സച്ചിയുടെ കൂട്ടിൽ. പിറ്റേന്ന് രാവിലെ തൃശ്ശൂരിൽ ജ്യേഷ്ഠ സഹോദരസ്ഥാനീയനായ എഴുത്തുകാരൻ ഇ ഹരികുമാർ എന്ന ഹരിയേട്ടന്റെ ഫ്ലാറ്റിലും. പിന്നെ അഷ്ടമൂർത്തി, രാമൻ മുണ്ടനാട് തുടങ്ങിയവരെക്കൂടി ( രണ്ടുപേരും ഓൺലൈൻ സുഹൃത്തുക്കൾ, നേരിൽ കാണുന്നത് ആദ്യമായി) കണ്ട ശേഷമാണ് അക്കാഡമി ഹാളിൽ ഹാജർ നൽകിയത്. അവിടെ സ്വാമി സംവിദാനന്ദ് , ഇതുവരെ നേരിൽ “ഏറ്റുമുട്ടിയിട്ടില്ലാത്ത” വിശ്വം, മനോജ് , ജ്യോർമയി, ചിത്തിര തുടങ്ങി നീണ്ട ഒരു നിര. ഹാളിൽ ഉണ്ടായിട്ടും നേരിൽ കാണാൻ കഴിയാത്ത ഒട്ടേറെ എഫ് ബി സുഹൃത്തുക്കൾ വേറെയും ഉണ്ടാകാം.

സച്ചി, ഹരിയേട്ടൻ കുടുംബങ്ങളുടെ ആതിഥേയത്വം, മൂർത്തി സ്നേഹപൂർവ്വം തന്ന രണ്ടു പുസ്തകങ്ങൾ, നിരക്ഷരപുസ്തകം വാങ്ങാൻ എന്നെ അനുവദിക്കാതെ അത് സ്വയം വാങ്ങി എന്റെ സഞ്ചിയിലിട്ടുതന്ന സംവിദ്.  കടപ്പാടുകൾ കൂടിക്കൂടി വരുന്നു. സന്തോഷം ഇവിടെ എഴുതുന്നു, നന്ദി മനസ്സിൽത്തന്നെ സൂക്ഷിക്കുന്നു.


(പുസ്തക പ്രകാശനച്ചടങ്ങിന്റെ ഫോട്ടോ എന്റെ പുതിയ യുവസുഹൃത്ത് അജു സ്നേഹത്തോടെ അയച്ചുതന്നത്).

No comments: