Monday, October 24, 2011

സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള തയ്യാറെടുപ്പുകള്‍ കോഴിക്കോട്ട്‌ ആരംഭിച്ചു കഴിഞ്ഞു.

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിലേയ്ക്ക്‌
-----------------------------------
"ശവകുടീരത്തില്‍ നീയുറങ്ങുമ്പോഴും
ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു"

(കാള്‍ മാര്‍ക്സിന്റെ ശവക്കല്ലറയില്‍ ആദരാഞ്ജലിയര്‍പ്പിച്ച ശേഷം മലയാളത്തിന്റെ പ്രിയകവി ഓ എന്‍ വി എഴുതിയത്‌)

സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള തയ്യാറെടുപ്പുകള്‍ കോഴിക്കോട്ട്‌ ആരംഭിച്ചു കഴിഞ്ഞു.

ദശലക്ഷക്കണക്കിനു അംഗങ്ങള്‍.ഇവരെ ഉള്‍ക്കൊള്ളുന്ന ബ്രാഞ്ചുകള്‍, അതിന്റെ ഉപരി ഘടകങ്ങളായി ലോക്കല്‍, ഏരിയാ, ജില്ലാ, സംസ്ഥാന കമ്മറ്റികള്‍, അതിനു മുകളില്‍ കേന്ദ്രക്കമ്മറ്റിയും പോളിറ്റ്‌ ബ്യൂറോയും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ എല്ലാ തലങ്ങളിലും സമ്മേളങ്ങള്‍ നടത്തുന്നു.അതിന്റെ പരിസമാപ്തി സമ്മേളനമാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്സ്‌. (കേരളം ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു കാരണം പത്തൊമ്പതാം കോണ്‍ഗ്രസ്സിനും ഇരുപതാം കോണ്‍ഗ്രസ്സിനും തമ്മിലെ ഇടവേള നാലു വര്‍ഷമായി)
ഈ സമ്മേളങ്ങളില്‍ പിന്നിട്ട കാലയളവിലെ പ്രവര്‍ത്തനങ്ങള്‍, സാര്‍വ്വദേശീയ-ദേശീയ രംഗങ്ങളിലെ രാഷ്ട്രീയ പരിതസ്ഥിതികള്‍, പ്രത്യയശാസ്ത്ര നിലപാടുകള്‍, പാര്‍ട്ടി എടുത്ത നയങ്ങളുടേയും സമീപങ്ങളുടേയും ശരി തെറ്റുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങളുടെ വിശദമായ ചര്‍ച്ച. വിമര്‍ശന-സ്വയം വിമര്‍ശന മാനദണ്ഡത്തിലൂന്നി നിന്നു കൊണ്ട. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സുവരെ കൈക്കൊള്ളേണ്ട പ്രത്യയശാസ്ത്ര നിലപാടുകളും അടവും തന്ത്രവും തീരുമാനിക്കല്‍. ഭാരവാഹി തെരഞ്ഞെടുപ്പ്‌ തുടങ്ങി ബൃഹത്തായ അജണ്ടയാണ്‌ പാര്‍ട്ടി കോഗ്രസ്സിന്റേത്‌. കേന്ദ്രക്കമ്മറ്റി അംഗീകരിക്കുന്ന കരടു രാഷ്ട്രീയപ്രമേയം മാസങ്ങള്‍ക്കു മുന്‍പേ രാജ്യത്തെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും എത്തിച്ചുകൊടുത്ത്‌ അവരുടെയെല്ലാം അഭിപ്രായങ്ങള്‍ ആരായുകയും പരിഗണനയ്ക്കു വിധേയമാക്കുകയും ചെയ്യും.

ഇത്രയും ജനാധിപത്യപരമായും, ചിട്ടയായും നടക്കുന്ന പ്രക്രിയ ഇന്ത്യയില്‍ സി പി ഐ എം എന്ന രാഷ്ട്രീയപാര്‍ട്ടിക്കു മാത്രം ഉള്ളതാണ്‌. അതുകോണ്ടുതന്നെ നിരവധി വിദേശ രാഷ്ട്രങ്ങളില്‍നിന്ന് സൗഹാര്‍ദ്ദപ്രതിനിധികളും, രാജ്യത്തും വിദേശത്തുമുള്ള നിരവധി മാധ്യമപ്രതിനിധികളും പാര്‍ട്ടികോണ്‍ഗ്രസ്സിലെത്തുന്നത്‌. സി പി എമ്മിന്റെ നിലപാടുകള്‍ ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നു.