Thursday, October 1, 2009

അഞ്ചു കല്‍പ്പനകള്‍ അഥവാ അഞ്ചു ``അരുതുകളുടെ`` തടവില്‍

(സപ്തംബര്‍ 27 ലോക ഹൃദയദിനമായിരുന്നു. 'ആഘോഷ'ത്തിനുള്ള തയ്യാറെടുപ്പ്‌ സപ്ത: ആദ്യവാരത്തില്‍ തന്നെ തുടങ്ങി!)




തലവേദനയുണ്ട്‌ എന്നു പറഞ്ഞപ്പോള്‍  'അത്‌ തലയുണ്ട്‌ എന്നതിന്റെ  ലക്ഷണമാണു'  എന്നു പറഞ്ഞത്‌ ആരാണെന്ന്‌ അറിയില്ല.   അതുപോലെ ഹൃദ്രോഗം വന്നു എന്നത്‌ ഹൃദയമുണ്ട്‌ എന്നതിന്റെ  ലക്ഷണമായി എടുക്കാമെങ്കില്‍ ഞാന്‍ ഹൃദയശൂന്യനല്ലെന്ന്‌ മൂന്നാമതും തെളിയിക്കപ്പെട്ട ദിവസങ്ങളായിരുന്നു പിന്നിട്ടത്‌.

`കപടലോകത്തില്‍ ആത്മാര്‍ഥമായോരു
ഹൃദയമുണ്ടായതാണെന്‍ പരാജയം`

എന്ന്‌ കവി പാടിയത്‌ ചെറിയ മാറ്റത്തോടെ

`ഇന്നത്തെ ലോകത്തില്‍ അതിലോലമായോരു
ഹൃദയമുണ്ടായതാണിന്നെണ്റ്റെ പ്രശ്നം`

എന്നു പാടാമെന്നു തോന്നുന്നു.

നേരത്തെ പി ഡി സി (പ്രഷര്‍,ഡയബറ്റിസ്‌,കൊളസ്റ്റ്രോള്‍) ക്കാരനായിരുന്ന ഞാന്‍ കാലാന്തരേ ഒരു പി എഛ്‌ ഡി (പ്രഷര്‍, ഹാര്‍ട്ട്‌, ഡയബറ്റിസ്‌) ക്കാരാനാകുകയായിരുന്നു. ഫലം വീണ്ടും ആശുപത്രിവാസം.

ചികിത്സ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പുര്‍പ്പെടുന്നതിനു മുന്‍പാണു അരുതുകളുടെ വരവ്‌ ആരംഭിച്ചത്‌. ഇപ്പോള്‍ അഞ്ച്‌ അരുതുകളുടെ തടവില്‍. പഞ്ചഭൂതങ്ങള്‍, പഞ്ചലോഹങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചാമൃതം...അഞ്ചിണ്റ്റെ കളി ഇവിടെ അരുതുകളുടെ കാര്യത്തിലും.

അരുത്‌ നമ്പര്‍ വണ്‍: ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കാതിരിക്കരുത്‌

അരുത്‌ നമ്പര്‍ ടൂ: ഡയറ്റിഷ്യണ്റ്റെ നിര്‍ദ്ദേശാനുസരണം ആഹാരം കൃത്യസമയത്ത്‌ കൃത്യമായി കഴിക്കാതിരിക്കരുത്‌

അരുത്‌ നമ്പര്‍ ത്രീ: ആരോഗ്യത്തിനു ഹാനികരം എന്നറിയാമെങ്കിലും തുടര്‍ന്നു വന്നിരുന്ന ധൂമപാനം ഒരിക്കലും തുടരരുത്‌

അരുത്‌ നമ്പര്‍ ഫോര്‍: നിര്‍ദ്ദേശിക്കപ്പെട്ട വ്യായാമം ചെയ്യാതിരിക്കരുത്‌.

അരുത്‌ നമ്പര്‍ ഫൈവ്‌: സര്‍വ്വോപരി ശരീരത്തിനോ മനസ്സിനോ ആയാസവും സംഘര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുള്ള യാതൊരു കാര്യത്തിലും ഏര്‍പ്പെടരുത്‌.

ഈ അഞ്ച്‌ അരുതുകളില്‍ നിന്നുള്ള മോചനം എന്ന്‌, എപ്പോള്‍ സാധ്യമാകുമെന്ന ആലോചനയില്‍ കഴിയുകയാണിപ്പോള്‍!