Friday, November 18, 2011

വ്യത്യസ്തമായ ഒരു വിവാഹസമ്മാനം..


വിവാഹവേളയില്‍ നവദമ്പതിമാര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുന്ന രീതി ലോകത്ത്‌ എല്ലായിടത്തുമുണ്ട്‌. എന്തു നല്‍കുന്നു എന്നത്‌ പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കും. എന്നാല്‍ സാധാരണയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ/വിചിത്രമായ ഒരു വിവാഹസമ്മാനം നല്‍കുന്നതില്‍ ഒരര്‍ഥത്തില്‍ പങ്കാളിയായ അനുഭവം,

സ്വിറ്റ്സ്‌ സര്‍ലന്റിലെ റിഗി എന്ന ടൂറിസ്റ്റ്‌ കേന്ദ്രം. വിശാലമായ തടാകക്കരയിലെ പുല്‍ത്തകിടിയില്‍ കുടുബത്തോടൊപ്പം ഇരിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന സന്ദര്‍ശകര്‍ ചുറ്റും കാഴ്ച്ചകള്‍ കണ്ട്‌ നടക്കുന്നു. അതിനിടയിലാണ്‌ വര്‍ണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ്‌ ചരടില്‍ കോര്‍ത്ത ബലൂണുകളും കൈയ്യില്‍ ക്യാമറകളുമെല്ലാമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍ പലരേയും സമീപിക്കുന്നതു കണ്ടത്‌. പിന്നീട്‌ അവര്‍ ഞങ്ങളുടെ അടുത്തുമെത്തി

"ഇംഗ്ലീഷ്‌ അറിയാമോ" എന്നായിരുന്നു ആദ്യത്തെ ചോദ്യം.

 അറിയാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഒരു കുട്ടി കാര്യം അവതരിപ്പിച്ചു. അവരുടെ കൂട്ടുകാരിയുടെ വിവാഹമാണ്‌. അവള്‍ക്ക്‌ സമ്മാനമായി ലോകത്തിലെ വിവിധ ഭാഷകളില്‍ I Love You എന്ന് ആലേഖനം ചെയ്ത്‌ ഒരു ഒരു വലിയ തുണി കൊടുക്കാനുദ്ദേശിക്കുന്നു. ഇതിനകം ഒരുപാടു ഭാഷകളില്‍ എഴുതിയത്‌ ലഭിച്ചു. ഞങ്ങള്‍ ഏതു രാജ്യത്തു നിന്ന് വന്നവരാണ്‌, ഭാഷ ഏതാണ്‌, സ്വന്തം ഭാഷയില്‍ ആ തുണിയില്‍ എഴുതിത്തരാമോ എന്ന് ചോദിക്കുകയും ചെയ്തു.

നമ്മുടെ മലയാളവും അതില്‍ കിടക്കട്ടേയെന്നു കരുതി, അവര്‍ ആവശ്യപ്പെട്ടതുപോലെ "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്ന് മലയാളത്തില്‍ എഴുതി. ഇത്‌ ഇന്ത്യയില്‍ കേരളം എന്ന സംസ്ഥാനത്തിലെ ഭാഷയായ മലയാളമാണെന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി.
നന്ദി അറിയിച്ച്‌ അടുത്ത ആളെത്തേടി അവര്‍ യാത്രയായി.

അവരുടെ കൂട്ടുകാരിയുടെ വിവാഹം കഴിഞ്ഞിരിക്കും. നേരിട്ടറിയാത്ത ആ സ്വിറ്റ്സ്‌ സര്‍ലന്റുകാരിയുടെ വിവാഹസമ്മാനശേഖരത്തില്‍ മലയാളമുള്‍പ്പെടെ വിവിധ ഭാഷകള്‍ ആലേഘനം ചെയ്ത ആ തുണിയും ഉണ്ടാകും തീര്‍ച്ച. 
ആ പെണ്‍കുട്ടിയ്ക്ക്‌ വിവാഹ മംഗളാശംസകള്‍ നേരട്ടെ

Tuesday, November 8, 2011

സഖാവ്‌ മജീദിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ...



മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന സുഹൃദ്ബന്ധമായിരുന്നു സഖാവ്‌ മജീദുമായി എനിക്കുണ്ടായിരുന്നത്‌. ഇടതുപക്ഷ-പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന സഖാവ്‌ പോസ്റ്റല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പുരോഗമനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന എന്‍ എഫ്‌ പി ടി ഇ പ്രസ്ഥാനത്തിനു വലിയ മുതല്‍ക്കൂട്ടായി മാറി. എണ്‍പതുകളിലും തൊണ്ണൂറുകളിലും കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡരേഷന്റെ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോസ്റ്റല്‍ മേഖലയിലെ സജീവപ്രവര്‍ത്തകന്‍ എന്ന നിലക്ക്‌ സ.മജീദ്‌ രംഗത്തുണ്ടായിരുന്നു. ആ കാലയളവില്‍ പോസ്റ്റല്‍ മേഖലയിലും കേന്ദ്രസര്‍ക്കാര്‍ മേഖലയിലും നടന്ന വിവിധ പ്രക്ഷോഭങ്ങളിലൂടെ നേതൃത്വനിരയുടെ മുന്‍പന്തിയില്‍ സഖാവ്‌ എത്തി. വ്യത്യസ്തസംഘടനകളില്‍ അംഗങ്ങളായ ജീവനക്കാരെയെല്ലാം പൊതു ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടക്കുന്ന സമരങ്ങളില്‍ ഒന്നിച്ച്‌ അണിനിരത്തുന്നതില്‍ സഖാവിന്റെ പങ്ക്‌ വലിയതായിരുന്നു. തൊഴിലാളി സംഘടനാരംഗത്ത്‌ സംഘടനാഭേദമെന്യേ മുഴുവന്‍ ജീവനക്കാരുടേയും സ്നേഹാദരങ്ങള്‍ നേടുവാന്‍ മജീദിനു സാധിച്ചിരുന്നു.

സ. മജീദിന്റെ പ്രവര്‍ത്തനരംഗം ഇതു മാത്രമായിരുന്നില്ലെന്നും നമുക്കറിയാം. പുരോഗമനകലാസാഹിത്യസംഘം, കോഴിക്കോട്ടെ നാടകരംഗം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സഖാവ്‌ സജീവമായിരുന്നു. പി എം താജ്‌ അനുസ്മരണസമിതി, കെ ടി അനുസ്മരണസമിതി, വിവിധ സമ്മേളനങ്ങളോട്‌ അനുബന്ധിച്ച്‌ നടത്തിയ എക്സിബിഷനുകള്‍ ..എല്ലത്തിന്റേയും മുന്‍ നിരയില്‍ സഖാവുണ്ടായിരുന്നു.

2011 ആഗസ്ത്‌ പകുതി മുതല്‍ ഒക്ടോബര്‍ പകുതിവരെ ഞാന്‍ കോഴിക്കോടിനു പുറത്തായിരുന്നു. സ്വിറ്റ്സ്സര്‍ലന്റില്‍ മകന്റെ അടുത്ത്‌. അതിനാല്‍ സഖാവിന്റെ മരണസമയത്തു ഇല്ലായിരുന്നു. തുടര്‍ന്ന് നടന്ന അനുശോചന യോഗങ്ങളിലും പങ്കെടുക്കാനായില്ല.

യാത്രയുടെ ഏതാനും ദിവസം മുന്‍പ്‌ സഖാവിനോട്‌ ആ കാര്യം പറഞ്ഞപ്പോള്‍ തിരിച്ചു വന്നാല്‍ അവിടത്തെ അനുഭവങ്ങള്‍ നമുക്ക്‌ പങ്കുവെക്കണം എന്ന് പറഞ്ഞിരുന്നു. യാദൃഛികമെന്നു പറയാം മജീദ്‌ നമ്മെ വിട്ടുപോയ സപ്തമ്പര്‍ 30നു രണ്ടു മൂന്നു ദിവസം മുന്‍പ്‌ സഖാവിനെക്കുറിച്ച്‌ മകനോട്‌ പറയുകയുണ്ടായി. സ്വിറ്റ്സ്സര്‍ലന്റിലെ വിവിധ നഗരങ്ങളിലെ പോസ്റ്റ്‌ ഓഫീസുകളുടെ മുന്നിലെ ബോര്‍ഡുകളില്‍ നിന്നായിരുന്നു തുടക്കം. പോസ്റ്റ്‌ ഓഫീസിനു മുന്നിലെ ബോര്‍ഡുകളില്‍ എഴുതിയത്‌ "DIE POST " എന്നായിരുന്നു. ഇന്ത്യയിലെ പോസ്റ്റ്‌ ഓഫീസുകള്‍ പടിപടിയായി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ സൂചിപ്പിച്ച ശേഷം ഞാന്‍ അവനോട്‌ പറഞ്ഞു, അവിടെ പോസ്റ്റ്‌ ഓഫീസുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയെന്താ ഈ "DIE POST " എന്നു എഴുതിയത്‌ ? അവനില്‍ നിന്ന് കിട്ടിയ അറിവായിരുന്നു ബോര്‍ഡുകള്‍ ജര്‍മന്‍ ഭാഷയില്‍ ഉള്ളതാണെന്നും "DIE POST " എന്നാല്‍ "THE POST " ആണ്‌ അര്‍ഥമെന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞത്‌ ഈ കാര്യം മജീദുമായി പങ്കു വെക്കുവാന്‍ പറ്റിയ ഒന്നാണെന്നായിരുന്നു.

ഇനി ഒരു വിവരവും ആ സഖാവുമായി പങ്കിടുവാന്‍ നമുക്കു സാധിക്കില്ലല്ലോ. എല്ലാവരുടേയും സ്നേഹം പിടിച്ചുപറ്റിയ, എല്ലാവരേയും സ്നേഹിക്കാന്‍ മാത്രം അറിഞ്ഞിരുന്ന, വിവിധ മേഖലകളില്‍ എത്രയോ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന സഖാവ്‌ മജീദിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.

Monday, November 7, 2011

ഓക്ടോബര്‍ വിപ്ലവത്തിന്റെ...

പഴയ സോവിയറ്റ്‌ യൂണിയനിലെ ഓക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികദിനമാണ്‌ നവമ്പര്‍ 7. ലോകമെമ്പാടുമുള്ള വിമോചനപ്പോരാട്ടങ്ങള്‍ക്ക്‌ കരുത്തു പകര്‍ന്ന ഒക്ടോബര്‍ വിപ്ലവാനന്തരം സോവിയറ്റ്‌ യൂണിയന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നു.സാമ്പത്തിക-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-കലാ, കായിക മേഖലകളിലെല്ലാംതന്നെ അസൂയാവഹമായ നേട്ടമാണ്‌ ലെനിന്റേയും പിന്നീട്‌ സ്റ്റാലിന്റേയും നേതൃത്വത്തില്‍ ഈ രാഷ്ട്രം കൈവരിച്ചത്‌. ഇന്ത്യയടക്കം പിന്നീട്‌ സ്വാതന്ത്ര്യം നേടിയ വിവിധ രാജ്യങ്ങള്‍ക്ക്‌ സോവിയറ്റ്‌ യൂണിയന്‍ നല്‍കിയ സഹായങ്ങളും വലുതായിരുന്നു. ലോകപോലീസ്സ്‌ ചമഞ്ഞ്‌ പല രാജ്യങ്ങളേയും തങ്ങളുടെ കാല്‍ക്കീഴിലാക്കാനുള്ള അമേരിക്കന്‍ സാമ്രജ്യത്വനീക്കങ്ങള്‍ക്ക്‌ തടയിടാനും സോവിയറ്റ്‌ യൂണിയന്‍ രംഗത്തുണ്ടായിരുന്നു. 

ദൗര്‍ഭാഗ്യവശാല്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം തത്വാധിഷ്ടിത നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചതിന്റെ ഫലമായി സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്ന് ഛിന്നഭിന്നമായി. സോഷ്യലിസ്റ്റ്‌ ഭരണക്രമം കൈവരിച്ച എല്ലാ നേട്ടങ്ങളും അവിടെ ഇല്ലാതായി. തൊണ്ണൂറുകളില്‍ സോവിയറ്റ്‌ തകര്‍ച്ചയെ സഹര്‍ഷം സ്വാഗതം ചെയ്ത കടുത്ത കമ്മ്യൂണിസ്റ്റ്‌ വിരുദ്ധര്‍ പോലും പിന്നീട്‌ അമേരിക്കന്‍ കടന്നുകയറ്റം കണ്ട്‌ "സോവിയറ്റ്‌ യൂണിയന്‍ ഉണ്ടായിന്നെങ്കില്‍ ഇത്‌ സംഭവിക്കില്ലായിരുന്നു" എന്ന പരിദേവനം നടത്തിയതും ഓര്‍ക്കാം
.
ഇന്ന് പതുക്കെയാണെങ്കിലും പഴയ മുറിപ്പാടുകളില്‍ നിന്ന് റഷ്യയടക്കം ചില മുന്‍ സോവിയറ്റ്‌ രാഷ്ട്രങ്ങള്‍ മോചനം നേടി പുരോഗതിയിലേക്ക്‌ എത്തുന്നുണ്ട്‌. ലോകമുതലാളിത്തം പ്രതിസന്ധികളില്‍പ്പെട്ട്‌ ഉഴലുമ്പോള്‍ സോഷ്യലിസ്റ്റ്‌ പാതയിലൂടെ മാത്രമേ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്ക്‌ ആശ്വാസം പകരാനും, പ്രതിസന്ധികളെ അതിജീവിക്കാനും കഴിയൂ എന്ന് കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നു.

Monday, October 24, 2011

സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള തയ്യാറെടുപ്പുകള്‍ കോഴിക്കോട്ട്‌ ആരംഭിച്ചു കഴിഞ്ഞു.

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിലേയ്ക്ക്‌
-----------------------------------
"ശവകുടീരത്തില്‍ നീയുറങ്ങുമ്പോഴും
ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു"

(കാള്‍ മാര്‍ക്സിന്റെ ശവക്കല്ലറയില്‍ ആദരാഞ്ജലിയര്‍പ്പിച്ച ശേഷം മലയാളത്തിന്റെ പ്രിയകവി ഓ എന്‍ വി എഴുതിയത്‌)

സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള തയ്യാറെടുപ്പുകള്‍ കോഴിക്കോട്ട്‌ ആരംഭിച്ചു കഴിഞ്ഞു.

ദശലക്ഷക്കണക്കിനു അംഗങ്ങള്‍.ഇവരെ ഉള്‍ക്കൊള്ളുന്ന ബ്രാഞ്ചുകള്‍, അതിന്റെ ഉപരി ഘടകങ്ങളായി ലോക്കല്‍, ഏരിയാ, ജില്ലാ, സംസ്ഥാന കമ്മറ്റികള്‍, അതിനു മുകളില്‍ കേന്ദ്രക്കമ്മറ്റിയും പോളിറ്റ്‌ ബ്യൂറോയും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ എല്ലാ തലങ്ങളിലും സമ്മേളങ്ങള്‍ നടത്തുന്നു.അതിന്റെ പരിസമാപ്തി സമ്മേളനമാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്സ്‌. (കേരളം ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു കാരണം പത്തൊമ്പതാം കോണ്‍ഗ്രസ്സിനും ഇരുപതാം കോണ്‍ഗ്രസ്സിനും തമ്മിലെ ഇടവേള നാലു വര്‍ഷമായി)
ഈ സമ്മേളങ്ങളില്‍ പിന്നിട്ട കാലയളവിലെ പ്രവര്‍ത്തനങ്ങള്‍, സാര്‍വ്വദേശീയ-ദേശീയ രംഗങ്ങളിലെ രാഷ്ട്രീയ പരിതസ്ഥിതികള്‍, പ്രത്യയശാസ്ത്ര നിലപാടുകള്‍, പാര്‍ട്ടി എടുത്ത നയങ്ങളുടേയും സമീപങ്ങളുടേയും ശരി തെറ്റുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങളുടെ വിശദമായ ചര്‍ച്ച. വിമര്‍ശന-സ്വയം വിമര്‍ശന മാനദണ്ഡത്തിലൂന്നി നിന്നു കൊണ്ട. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സുവരെ കൈക്കൊള്ളേണ്ട പ്രത്യയശാസ്ത്ര നിലപാടുകളും അടവും തന്ത്രവും തീരുമാനിക്കല്‍. ഭാരവാഹി തെരഞ്ഞെടുപ്പ്‌ തുടങ്ങി ബൃഹത്തായ അജണ്ടയാണ്‌ പാര്‍ട്ടി കോഗ്രസ്സിന്റേത്‌. കേന്ദ്രക്കമ്മറ്റി അംഗീകരിക്കുന്ന കരടു രാഷ്ട്രീയപ്രമേയം മാസങ്ങള്‍ക്കു മുന്‍പേ രാജ്യത്തെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും എത്തിച്ചുകൊടുത്ത്‌ അവരുടെയെല്ലാം അഭിപ്രായങ്ങള്‍ ആരായുകയും പരിഗണനയ്ക്കു വിധേയമാക്കുകയും ചെയ്യും.

ഇത്രയും ജനാധിപത്യപരമായും, ചിട്ടയായും നടക്കുന്ന പ്രക്രിയ ഇന്ത്യയില്‍ സി പി ഐ എം എന്ന രാഷ്ട്രീയപാര്‍ട്ടിക്കു മാത്രം ഉള്ളതാണ്‌. അതുകോണ്ടുതന്നെ നിരവധി വിദേശ രാഷ്ട്രങ്ങളില്‍നിന്ന് സൗഹാര്‍ദ്ദപ്രതിനിധികളും, രാജ്യത്തും വിദേശത്തുമുള്ള നിരവധി മാധ്യമപ്രതിനിധികളും പാര്‍ട്ടികോണ്‍ഗ്രസ്സിലെത്തുന്നത്‌. സി പി എമ്മിന്റെ നിലപാടുകള്‍ ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നു.

Monday, May 9, 2011

എനിയ്ക്കും കിട്ടി രണ്ടു രൂപയുടെ അരി!

രാവിലെ കുളിച്ച്കുറിയിട്ട്‌ ( ചുമ്മാ.. കുറിയൊന്നും ഇട്ടില്ലെന്നേ.. ശൈലീഭംഗിയ്ക്കായി എഴുതിയെന്നേയുള്ളൂ) പുറത്തോട്ട്ഇറങ്ങാന്തുടങ്ങുകയായിരുന്നു. മലയാളവും, കലാകൗമുദിയുമൊക്കെ വാങ്ങിക്കണം. പിന്നെ ആരെയെങ്കിലും കണ്ടാല്കുറച്ചു വാചകമടിയ്ക്കാം എന്നൊക്കെയായിരുന്നൂ വിചാരം.


അപ്പോഴാണ്പെണ്ണുമ്പിള്ള പറയുന്നത്‌ "ദേ പുട്ടിന്റെ പൊടി തീര്ന്നു കെട്ടോ. അഞ്ചു കിലോ പച്ചരി വാങ്ങ്യേച്ച്വരണം പൊടിപ്പിയ്ക്കാന്‍."
വാങ്ങിച്ചോളാമേ എന്നും പറഞ്ഞ്ഇറങ്ങി.


നമ്മുടെ കാര്യങ്ങളൊക്കെ ഒരുവിധം തീര്ത്തു. ഇനി പച്ചരി വാങ്ങണം. കാര്യം പറഞ്ഞപ്പോ നുമ്മടെ ചങ്ങാതി പറഞ്ഞു "ഇയ്യാള് റേഷന്കടേലൊന്നു കേറി ചോദിച്ചേ. ഇക്കുറി വന്ന പച്ചരി നല്ലതാ. മാര്ക്കറ്റില്‍ 20 രൂപയുടെ സാധനമാ. വില കുറച്ചു കിട്ടും"
നമ്മളും ഒരു റേഷന്കാര്ഡ്ഉടമയാണല്ലോ. ഒരു 15 കൊല്ലമായി വഴിയ്ക്ക്പോകാറില്ലെന്നേയുള്ളു. ഇനി ഇപ്പൊ അതു വഴിയൊന്നു പോയി നോക്കാമെന്നു കരുതി. വീട്ടീ പോയി കാര്ഡുമെടുത്ത്പോയി.

പച്ചരി സ്റ്റോക്കുണ്ടോ.
ഉണ്ടല്ലോ, എത്ര വേണം
ഒരു അഞ്ചു കിലോ കിട്ടിയാല്കൊള്ളാം.
ശരി
എത്രയാ വില?
പത്തു രൂപ
അമ്പതിന്റെ നോട്ടെടുത്തു കൊടുത്തു
സാറേ ഒരു പത്തു രൂപ ചെയ്ഞ്ച്ഉണ്ടാകില്ലേ?
ഉണ്ടാക്കാമെന്നു പറഞ്ഞ്പത്തു റൂഭാ നോട്ടു എടുത്തു കൊടുത്തു. അങ്ങേര്അമ്പതിന്റെ നോട്ട്തിരികെ തന്ന് പറഞ്ഞു: അഞ്ചു കിലോയുടെ വിലയാ പത്തു രൂപ.

എന്റെ ഈശോയേ, കഴിഞ്ഞ തവണ കിലോക്ക്‌ 21 രൂപ വെച്ച്വാങ്ങിയ പച്ചരിയ്ക്ക്രണ്ടു രൂപയേയ്‌. കൊള്ളാമല്ലോ നമ്മുടെ സര്ക്കാര്‍.

വീട്ടിലെത്തി പെണ്ണുമ്പിള്ളയോട്ചോദിച്ചു അരി എങ്ങിനെയുണ്ട്‌?
നല്ല പച്ചരി. ഏത്കടേന്നാ വാങ്ങിയത്‌?
കഥ മുഴുവന്പറഞ്ഞു. അപ്പോള്അവളു ചോദിക്കുവാ എന്നാപിന്നെ നിങ്ങക്ക്ഒരു പത്തു കിലോ വാങ്ങിക്കൂടായിരുന്നോ എന്ന്!

Monday, January 17, 2011

"കഴിഞ്ഞ കാലം"- പുനര്‍വായന ഉയര്‍ത്തുന്ന പല പ്രശ്നങ്ങളില്‍ ഒന്ന്


ശ്രീ കെ പി കേശവമേനോന്റെ പ്രഖ്യാതമായ ആത്മകഥയായ "കഴിഞ്ഞ കാലം" ദശാബ്ദങ്ങള്‍ക്ക്‌ ശേഷം വീണ്ടും വായിച്ചപ്പോള്‍ മനസ്സിലുയര്‍ന്ന പല ചിന്തകളില്‍ ഒന്ന് പങ്കുവെക്കട്ടെ.

സ്വാതന്ത്ര്യസമര സേനാനി, മലബാറിലെ കോണ്‍ഗ്രസ്സിന്റെ ആദ്യ സെക്രട്ടറി, കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ വിവിധ പുരസ്കാരങ്ങള്‍ നേടിയ പ്രഗത്ഭമതി, സിലോണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ക്കൊപ്പം “മാതഭൂമി”യുടെ തുടക്കം കുറിച്ചവരില്‍ പ്രമുഖനും സ്ഥാപക പത്രാധിപരുമെന്ന തൂവല്‍ കൂടി അദ്ദേഹത്തിന്റെ തൊപ്പിയിലുണ്ട്‌. ഏറ്റവും തിളക്കമുള്ള ഒരു പൊന്‍ തൂവല്‍!

മാതൃഭൂമി യുടെ പ്രസിദ്ധീകരണം ആരംഭിക്കാന്‍ നടത്തിയ ശ്രമകരമായ പ്രവര്‍ത്തങ്ങള്‍, പത്രം വിഭാവനം ചെയ്ത നിലപാടുകള്‍, ആദ്യപ്രതിയുടെ മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ എന്നിവയെല്ലാം തന്റെ സ്വതസ്സിദ്ധമായ ലളിതഭാഷയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്‌ തന്റെ ആത്മകഥയില്‍. (കഴിഞ്ഞ കാലം- മാതൃഭൂമി പ്രസിദ്ധീകരണം- ഏഴാം പതിപ്പ്‌-2009)

അദ്ദേഹം എഴുതുന്നു:
"രാജ്യത്തിന്റെ പൊതുക്ഷേമം മാത്രം ലക്ഷ്യമാക്കി, സത്യത്തെ കൈവിടാതെ, ഒരുതരക്കാരുടേയോ മതക്കാരുടേയോ കാര്യത്തെ നിവര്‍ത്തിക്കുവാനല്ല ഞങ്ങള്‍ പുറപ്പെട്ടിരിക്കുന്നതെന്ന് എപ്പോഴും ഓര്‍മ്മവെച്ച്‌, സാധാരണാവകാശങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ മനുഷ്യരും സമന്മാരാണെന്നുള്ള വിശ്വാസത്തോടെ, സ്വാതന്ത്ര്യവര്‍ധനക്കായി നിര്‍ഭയം പൊരുതുന്നതില്‍ ഞങ്ങള്‍ ഒരിക്കലും പിന്നോക്കം വെക്കുന്നതല്ല" എന്നെഴുതിയ ഭാഗം വായിച്ചപ്പോള്‍ അത്‌ കേരളീയരോട്‌ ചെയ്യുന്ന ഒരു പാവനപ്രതിജ്നയല്ലേ എന്ന് എനിക്ക്‌ തോന്നി....വെറുപ്പോ പക്ഷഭേദമോ ഇല്ലാതെ മാതൃഭൂമി യിലെ വിമര്‍ശനങ്ങള്‍ നിര്‍ഭയവും നിഷ്പക്ഷവുമായിരിക്കേണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പൊതുജനങ്ങള്‍ അറിയേണ്ട സംഭവങ്ങള്‍ നിറവും തരവും മാറ്റാതെ അവരുടെ മുന്നില്‍ വെക്കണമെന്ന വിചാരവുമുണ്ടായിരുന്നു....സത്യം-സമത്വം-സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഖപ്രസംഗത്തിനു മീതെ കണ്ടിരുന്നത്‌ മാതൃഭൂമി യുടെ ദര്‍ശനങ്ങള്‍ മററുള്ളവരെ അറിയിക്കുവാന്‍ മാത്രമല്ല, പത്രത്തിന്റെ ലക്ഷ്യം എന്താണെന്നു പ്രവര്‍ത്തകന്മാരെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നതിനുകൂടിയായിരുന്നു....ഒരു മര്യാദക്കാരനു പറയുവാന്‍ പാടില്ലാത്തത്‌ ഒരു പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ പാടില്ലെന്ന് പ്രശസ്തനായ ഒരു പത്രാധിപര്‍ പറഞ്ഞത്‌ ഞാനോര്‍ക്കുന്നു."(പേജ്‌ 134,135,136)

ഉദ്ധരണികള്‍ നീട്ടുന്നില്ല. സ്ഥാപകപത്രാധിപരുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ചാണോ മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്നതെന്ന് നമുക്കു ചിന്തിക്കാം. “സത്യം-സമത്വം-സ്വാതന്ത്ര്യം” എന്ന തലക്കുറിയുടെ വാക്കുകള്‍ക്ക്‌ മുന്നില്‍ "അ" എന്നുകൂടി ചേര്‍ക്കുകയെങ്കിലും ചെയ്യുമോ ഇന്നത്തെ സാരഥികളായ വീരവിരാടകുമാരന്മാര്‍!