Friday, November 18, 2011

വ്യത്യസ്തമായ ഒരു വിവാഹസമ്മാനം..


വിവാഹവേളയില്‍ നവദമ്പതിമാര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുന്ന രീതി ലോകത്ത്‌ എല്ലായിടത്തുമുണ്ട്‌. എന്തു നല്‍കുന്നു എന്നത്‌ പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കും. എന്നാല്‍ സാധാരണയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ/വിചിത്രമായ ഒരു വിവാഹസമ്മാനം നല്‍കുന്നതില്‍ ഒരര്‍ഥത്തില്‍ പങ്കാളിയായ അനുഭവം,

സ്വിറ്റ്സ്‌ സര്‍ലന്റിലെ റിഗി എന്ന ടൂറിസ്റ്റ്‌ കേന്ദ്രം. വിശാലമായ തടാകക്കരയിലെ പുല്‍ത്തകിടിയില്‍ കുടുബത്തോടൊപ്പം ഇരിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന സന്ദര്‍ശകര്‍ ചുറ്റും കാഴ്ച്ചകള്‍ കണ്ട്‌ നടക്കുന്നു. അതിനിടയിലാണ്‌ വര്‍ണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ്‌ ചരടില്‍ കോര്‍ത്ത ബലൂണുകളും കൈയ്യില്‍ ക്യാമറകളുമെല്ലാമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍ പലരേയും സമീപിക്കുന്നതു കണ്ടത്‌. പിന്നീട്‌ അവര്‍ ഞങ്ങളുടെ അടുത്തുമെത്തി

"ഇംഗ്ലീഷ്‌ അറിയാമോ" എന്നായിരുന്നു ആദ്യത്തെ ചോദ്യം.

 അറിയാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഒരു കുട്ടി കാര്യം അവതരിപ്പിച്ചു. അവരുടെ കൂട്ടുകാരിയുടെ വിവാഹമാണ്‌. അവള്‍ക്ക്‌ സമ്മാനമായി ലോകത്തിലെ വിവിധ ഭാഷകളില്‍ I Love You എന്ന് ആലേഖനം ചെയ്ത്‌ ഒരു ഒരു വലിയ തുണി കൊടുക്കാനുദ്ദേശിക്കുന്നു. ഇതിനകം ഒരുപാടു ഭാഷകളില്‍ എഴുതിയത്‌ ലഭിച്ചു. ഞങ്ങള്‍ ഏതു രാജ്യത്തു നിന്ന് വന്നവരാണ്‌, ഭാഷ ഏതാണ്‌, സ്വന്തം ഭാഷയില്‍ ആ തുണിയില്‍ എഴുതിത്തരാമോ എന്ന് ചോദിക്കുകയും ചെയ്തു.

നമ്മുടെ മലയാളവും അതില്‍ കിടക്കട്ടേയെന്നു കരുതി, അവര്‍ ആവശ്യപ്പെട്ടതുപോലെ "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്ന് മലയാളത്തില്‍ എഴുതി. ഇത്‌ ഇന്ത്യയില്‍ കേരളം എന്ന സംസ്ഥാനത്തിലെ ഭാഷയായ മലയാളമാണെന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി.
നന്ദി അറിയിച്ച്‌ അടുത്ത ആളെത്തേടി അവര്‍ യാത്രയായി.

അവരുടെ കൂട്ടുകാരിയുടെ വിവാഹം കഴിഞ്ഞിരിക്കും. നേരിട്ടറിയാത്ത ആ സ്വിറ്റ്സ്‌ സര്‍ലന്റുകാരിയുടെ വിവാഹസമ്മാനശേഖരത്തില്‍ മലയാളമുള്‍പ്പെടെ വിവിധ ഭാഷകള്‍ ആലേഘനം ചെയ്ത ആ തുണിയും ഉണ്ടാകും തീര്‍ച്ച. 
ആ പെണ്‍കുട്ടിയ്ക്ക്‌ വിവാഹ മംഗളാശംസകള്‍ നേരട്ടെ

Tuesday, November 8, 2011

സഖാവ്‌ മജീദിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ...



മൂന്നു പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന സുഹൃദ്ബന്ധമായിരുന്നു സഖാവ്‌ മജീദുമായി എനിക്കുണ്ടായിരുന്നത്‌. ഇടതുപക്ഷ-പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന സഖാവ്‌ പോസ്റ്റല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പുരോഗമനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുന്ന എന്‍ എഫ്‌ പി ടി ഇ പ്രസ്ഥാനത്തിനു വലിയ മുതല്‍ക്കൂട്ടായി മാറി. എണ്‍പതുകളിലും തൊണ്ണൂറുകളിലും കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡരേഷന്റെ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ പോസ്റ്റല്‍ മേഖലയിലെ സജീവപ്രവര്‍ത്തകന്‍ എന്ന നിലക്ക്‌ സ.മജീദ്‌ രംഗത്തുണ്ടായിരുന്നു. ആ കാലയളവില്‍ പോസ്റ്റല്‍ മേഖലയിലും കേന്ദ്രസര്‍ക്കാര്‍ മേഖലയിലും നടന്ന വിവിധ പ്രക്ഷോഭങ്ങളിലൂടെ നേതൃത്വനിരയുടെ മുന്‍പന്തിയില്‍ സഖാവ്‌ എത്തി. വ്യത്യസ്തസംഘടനകളില്‍ അംഗങ്ങളായ ജീവനക്കാരെയെല്ലാം പൊതു ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടക്കുന്ന സമരങ്ങളില്‍ ഒന്നിച്ച്‌ അണിനിരത്തുന്നതില്‍ സഖാവിന്റെ പങ്ക്‌ വലിയതായിരുന്നു. തൊഴിലാളി സംഘടനാരംഗത്ത്‌ സംഘടനാഭേദമെന്യേ മുഴുവന്‍ ജീവനക്കാരുടേയും സ്നേഹാദരങ്ങള്‍ നേടുവാന്‍ മജീദിനു സാധിച്ചിരുന്നു.

സ. മജീദിന്റെ പ്രവര്‍ത്തനരംഗം ഇതു മാത്രമായിരുന്നില്ലെന്നും നമുക്കറിയാം. പുരോഗമനകലാസാഹിത്യസംഘം, കോഴിക്കോട്ടെ നാടകരംഗം തുടങ്ങി ഒട്ടേറെ മേഖലകളില്‍ സഖാവ്‌ സജീവമായിരുന്നു. പി എം താജ്‌ അനുസ്മരണസമിതി, കെ ടി അനുസ്മരണസമിതി, വിവിധ സമ്മേളനങ്ങളോട്‌ അനുബന്ധിച്ച്‌ നടത്തിയ എക്സിബിഷനുകള്‍ ..എല്ലത്തിന്റേയും മുന്‍ നിരയില്‍ സഖാവുണ്ടായിരുന്നു.

2011 ആഗസ്ത്‌ പകുതി മുതല്‍ ഒക്ടോബര്‍ പകുതിവരെ ഞാന്‍ കോഴിക്കോടിനു പുറത്തായിരുന്നു. സ്വിറ്റ്സ്സര്‍ലന്റില്‍ മകന്റെ അടുത്ത്‌. അതിനാല്‍ സഖാവിന്റെ മരണസമയത്തു ഇല്ലായിരുന്നു. തുടര്‍ന്ന് നടന്ന അനുശോചന യോഗങ്ങളിലും പങ്കെടുക്കാനായില്ല.

യാത്രയുടെ ഏതാനും ദിവസം മുന്‍പ്‌ സഖാവിനോട്‌ ആ കാര്യം പറഞ്ഞപ്പോള്‍ തിരിച്ചു വന്നാല്‍ അവിടത്തെ അനുഭവങ്ങള്‍ നമുക്ക്‌ പങ്കുവെക്കണം എന്ന് പറഞ്ഞിരുന്നു. യാദൃഛികമെന്നു പറയാം മജീദ്‌ നമ്മെ വിട്ടുപോയ സപ്തമ്പര്‍ 30നു രണ്ടു മൂന്നു ദിവസം മുന്‍പ്‌ സഖാവിനെക്കുറിച്ച്‌ മകനോട്‌ പറയുകയുണ്ടായി. സ്വിറ്റ്സ്സര്‍ലന്റിലെ വിവിധ നഗരങ്ങളിലെ പോസ്റ്റ്‌ ഓഫീസുകളുടെ മുന്നിലെ ബോര്‍ഡുകളില്‍ നിന്നായിരുന്നു തുടക്കം. പോസ്റ്റ്‌ ഓഫീസിനു മുന്നിലെ ബോര്‍ഡുകളില്‍ എഴുതിയത്‌ "DIE POST " എന്നായിരുന്നു. ഇന്ത്യയിലെ പോസ്റ്റ്‌ ഓഫീസുകള്‍ പടിപടിയായി തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ സൂചിപ്പിച്ച ശേഷം ഞാന്‍ അവനോട്‌ പറഞ്ഞു, അവിടെ പോസ്റ്റ്‌ ഓഫീസുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയെന്താ ഈ "DIE POST " എന്നു എഴുതിയത്‌ ? അവനില്‍ നിന്ന് കിട്ടിയ അറിവായിരുന്നു ബോര്‍ഡുകള്‍ ജര്‍മന്‍ ഭാഷയില്‍ ഉള്ളതാണെന്നും "DIE POST " എന്നാല്‍ "THE POST " ആണ്‌ അര്‍ഥമെന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞത്‌ ഈ കാര്യം മജീദുമായി പങ്കു വെക്കുവാന്‍ പറ്റിയ ഒന്നാണെന്നായിരുന്നു.

ഇനി ഒരു വിവരവും ആ സഖാവുമായി പങ്കിടുവാന്‍ നമുക്കു സാധിക്കില്ലല്ലോ. എല്ലാവരുടേയും സ്നേഹം പിടിച്ചുപറ്റിയ, എല്ലാവരേയും സ്നേഹിക്കാന്‍ മാത്രം അറിഞ്ഞിരുന്ന, വിവിധ മേഖലകളില്‍ എത്രയോ ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന സഖാവ്‌ മജീദിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.

Monday, November 7, 2011

ഓക്ടോബര്‍ വിപ്ലവത്തിന്റെ...

പഴയ സോവിയറ്റ്‌ യൂണിയനിലെ ഓക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികദിനമാണ്‌ നവമ്പര്‍ 7. ലോകമെമ്പാടുമുള്ള വിമോചനപ്പോരാട്ടങ്ങള്‍ക്ക്‌ കരുത്തു പകര്‍ന്ന ഒക്ടോബര്‍ വിപ്ലവാനന്തരം സോവിയറ്റ്‌ യൂണിയന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നു.സാമ്പത്തിക-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-കലാ, കായിക മേഖലകളിലെല്ലാംതന്നെ അസൂയാവഹമായ നേട്ടമാണ്‌ ലെനിന്റേയും പിന്നീട്‌ സ്റ്റാലിന്റേയും നേതൃത്വത്തില്‍ ഈ രാഷ്ട്രം കൈവരിച്ചത്‌. ഇന്ത്യയടക്കം പിന്നീട്‌ സ്വാതന്ത്ര്യം നേടിയ വിവിധ രാജ്യങ്ങള്‍ക്ക്‌ സോവിയറ്റ്‌ യൂണിയന്‍ നല്‍കിയ സഹായങ്ങളും വലുതായിരുന്നു. ലോകപോലീസ്സ്‌ ചമഞ്ഞ്‌ പല രാജ്യങ്ങളേയും തങ്ങളുടെ കാല്‍ക്കീഴിലാക്കാനുള്ള അമേരിക്കന്‍ സാമ്രജ്യത്വനീക്കങ്ങള്‍ക്ക്‌ തടയിടാനും സോവിയറ്റ്‌ യൂണിയന്‍ രംഗത്തുണ്ടായിരുന്നു. 

ദൗര്‍ഭാഗ്യവശാല്‍ ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം തത്വാധിഷ്ടിത നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചതിന്റെ ഫലമായി സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്ന് ഛിന്നഭിന്നമായി. സോഷ്യലിസ്റ്റ്‌ ഭരണക്രമം കൈവരിച്ച എല്ലാ നേട്ടങ്ങളും അവിടെ ഇല്ലാതായി. തൊണ്ണൂറുകളില്‍ സോവിയറ്റ്‌ തകര്‍ച്ചയെ സഹര്‍ഷം സ്വാഗതം ചെയ്ത കടുത്ത കമ്മ്യൂണിസ്റ്റ്‌ വിരുദ്ധര്‍ പോലും പിന്നീട്‌ അമേരിക്കന്‍ കടന്നുകയറ്റം കണ്ട്‌ "സോവിയറ്റ്‌ യൂണിയന്‍ ഉണ്ടായിന്നെങ്കില്‍ ഇത്‌ സംഭവിക്കില്ലായിരുന്നു" എന്ന പരിദേവനം നടത്തിയതും ഓര്‍ക്കാം
.
ഇന്ന് പതുക്കെയാണെങ്കിലും പഴയ മുറിപ്പാടുകളില്‍ നിന്ന് റഷ്യയടക്കം ചില മുന്‍ സോവിയറ്റ്‌ രാഷ്ട്രങ്ങള്‍ മോചനം നേടി പുരോഗതിയിലേക്ക്‌ എത്തുന്നുണ്ട്‌. ലോകമുതലാളിത്തം പ്രതിസന്ധികളില്‍പ്പെട്ട്‌ ഉഴലുമ്പോള്‍ സോഷ്യലിസ്റ്റ്‌ പാതയിലൂടെ മാത്രമേ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ക്ക്‌ ആശ്വാസം പകരാനും, പ്രതിസന്ധികളെ അതിജീവിക്കാനും കഴിയൂ എന്ന് കൂടുതല്‍ ആളുകള്‍ തിരിച്ചറിയുന്നു.