Tuesday, October 17, 2017

“ശതചിത്ര” പ്രദർശനം

ഒരാഴ്ച്ചയിലേറെയായി നഗരത്തിലെ പൊതു-സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാറില്ലായിരുന്നു. വീട്ടിൽ നിന്ന് വിട്ടുനിൽക്കാനാകാത്ത സാഹചര്യമായിരുന്നു കാരണം. വി ടി കുമാരൻ മാസ്റ്റർ പുരസ്കാര സമർപ്പണമടക്കം കുറേ പരിപാടികൾ അങ്ങനെ മിസ്സായി. ഏതായാലും ഇന്ന് ( 17.10.2017) പുറത്തിറങ്ങി, ഒരു നല്ല പരിപാടിക്ക് സാക്ഷിയുമായി
മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരഭമാണ് വരക്കൂട്ടം. ഷമീം, അനീസ് തുടങ്ങി കലയോട് പ്രതിബദ്ധതയുള്ള കുറേപ്പേർ. അവർക്ക് വഴി കാട്ടാൻ വി പി ഷൗക്കത്തലിയെപ്പോലുള്ള പ്രതിഭാധനരും. മൂന്നു വർഷം മാത്രം പ്രായമുള്ള ഈ കൂട്ടായ്മ അഭൂതപൂർവ്വമായ ഒരു പ്രദർശനമാണ് കോഴിക്കോട്ട് ആർട്ട് ഗാലറിയിൽ ഒരുക്കിയിരിക്കുന്നത്. ശതചിത്ര എന്ന പേർ സൂചിപ്പിക്കുന്നതുപോലെ നൂറു പേരുടെ ചിത്രങ്ങളുടെ പ്രദർശനം. ഒരുങ്ങിക്കഴിഞ്ഞപ്പോൾ ചിത്രങ്ങളും ശിൽപ്പങ്ങളുമായി 120 ൽ അധികം കലാകാരന്മാരുടെ ഓരോ സൃഷ്ടികൾ വീതമുണ്ട് പ്രദർശനത്തിൽ. ഉൽഘാടകനായ സി വി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത് ഇത് ഒരു റിക്കാർഡ് ആയിരിക്കുമെന്നാണ്. ഇത്രയും പേരുടെ ഒരു കൂട്ടു പ്രദർശനം ഇതുവരെ നടന്നതായി അറിവില്ല. ബഹുസ്വരതക്കു മേൽ കടുത്ത കടന്നാക്രമണങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം നീക്കങ്ങൾക്ക് പ്രത്യേക പ്രസക്തിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
വി പി ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉൽഘാടന യോഗത്തിൽ കമാൽ വരദൂർ, പ്രഭാകരൻ, പോൾ കല്ലാനോട്, ഉദയകുമാർ, ശ്രീജ പള്ളം, കബിത മുഖോപാദ്ധ്യായ, സുനിൽ അശോകപുരം കൽക്കി സുബ്രഹ്മണ്യം ( ഇവർ ട്രാൻസ് ജന്റർ വിഭാഗത്തിലെ ചിത്രകാരിയാണ്) തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. അനീസ് വടക്കൻ സ്വാഗതവും മുക്താർ നന്ദിയും പറഞ്ഞു.
എനിക്ക് നേരിട്ട് പരിചയമുള്ള കുറേ പേരുടെ സൃഷ്ടികൾ ഈ പ്രദർശനത്തിലുണ്ട്.എന്നത് ഏറെ സന്തോഷകരം. ഷൗക്കുവിനു പുറമെ പ്രഭാകരൻ, കബിത, പോൾ മാഷ്, സുനിൽ അശോകപുരം, ശ്രീജ പള്ളം എന്നിവരെ ഇന്ന് കാണുകയും ചെയ്തു. മീര രമേഷിനെ  പ്രതീക്ഷിച്ചെങ്കിലും ഇന്ന് അവർ വന്നില്ല നാളെ വന്നേയ്ക്കുമെന്ന് ഷൗക്കു. ഉഷ രാമലിംഗം എന്ന ബംഗളൂരു ചിത്രകാരിയുൾപ്പെടെ ചിലരെ പരിചയപ്പെടുകയുമുണ്ടായി.
പ്രദർശനത്തിലെ ചില ചിത്രങ്ങളും ശിൽപ്പങ്ങളും താഴെ



മോപ്പസാങ്ങ് വാലത്തിന്റെ പെയിന്റിംഗ്





കാനായിക്ക് സമർപ്പണം. ഉണ്ണി കാനായിയുടെ ശിൽപ്പം



മീരാ രമേഷിന്റെ രചന



ശ്രീജ പള്ളം തന്റെ സൃഷ്ടിക്കു മുന്നിൽ

കബിത മുഖോപാധ്യായയുടെ പെയിന്റിംഗ്

ഉൽഘാടന വേദി. ഷൗക്കത്തലി, അദ്ധ്യക്ഷ പ്രസംഗം

സി വി ബാലകൃഷ്ണൻ ഉൽഘാടനം

കൽക്കി സുബ്രഹ്മണ്യവും കബിത മുഖോപാധ്യായയും

കരയുന്ന ബുദ്ധനും ചിരിക്കുന്ന വെടിയുണ്ടകളും. പ്രേം പി ലക്ഷ്മണന്റെ ശിൽപ്പം ശിൽപ്പം






ഉഷ രാമലിംഗം തന്റെ രചനയ്ക്കു മുന്നിൽ



വി പി ഷൗക്കത്തലിയും സൃഷ്ടിയും

നിലയ്കക്കാത്ത നിലവിളി  കൽക്കി സുബ്രഹ്മണ്യത്തിന്റെ പെയിന്റിംഗ്

Friday, October 13, 2017

ഈഡിപ്പസ്സ് അന്നും ഇന്നും

ലോകപ്രശസ്ത ഗ്രീക്ക് ദുരന്ത നാടകമായ ഈഡിപ്പസ് കെ പി എ സിയുടെ പുതിയ നാടകമാണ്. മലയാള നാടകരംഗത്തെ യുവ സംവിധായകരുടെ മുൻനിരയിൽ നിൽക്കുന്ന മനോജ് നാരായണൻ സംവിധാനം നിർവ്വഹിച്ച ഈഡിപ്പസ് കോഴിക്കോട് ടാഗോർ ഹാളിൽ അവതരിപ്പിച്ചത് കാണാൻ 2017 ഒക്ടോബർ 7 ന് അവസരം കിട്ടി.

ഈ നാടകം കാണാനുള്ള ക്ഷണം കിട്ടിയപ്പോൾ മനസ്സിൽ വന്നത് അമ്പത്തഞ്ചിലധികം വർഷങ്ങൾക്കു മുൻപ് (1961 ൽ) ഈഡിപ്പസ്സിന്റെ ആദ്യ അവതരണം നടന്നതിന്റെ ഓർമ്മകളാണ്. ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്ന അക്കാലത്ത് നാടകം കാണാൻ അവസരം ലഭിച്ചിരുന്നില്ലെങ്കിലും അതേക്കുറിച്ചുള്ള പത്രവാർത്തകൾ മനസ്സിൽ ഇടം പിടിച്ചിരുന്നു. ദേശപോഷിണി കലാസമിതി അവതരിപ്പിച്ച ഈഡിപ്പസ്സിനെക്കുറിച്ചുള്ള വാർത്തകൾ വലിയ പ്രാധാന്യത്തോടെ മാതൃഭൂമി അടക്കമുള്ള പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതിന്റെ നേരിയ ഓർമ്മ ഇപ്പോഴുമുണ്ട്. 1937ൽ സ്ഥാപിതമായ ദേശപോഷിണി വായനശാലയുടെ കലാവിഭാഗമാണ് കലാസമിതി. പഴയകാല രേഖകൾ കൃത്യമായി സൂക്ഷിച്ചു വെയ്ക്കുന്ന കാര്യത്തിൽ ദേശപോഷിണി പ്രവർത്തകർ അഭിനന്ദനാർഹമായ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് നേരിട്ടറിവുള്ളതിനാൽ അവിടത്തെ പ്രകാശനേയും വിശ്വനേയുമൊക്കെ ബന്ധപ്പെട്ടു. അന്നത്തെ ഈഡിപ്പസ്സ് രേഖകൾ ലഭ്യമാക്കി. 

ദേശപോഷിണിയുടെ ചരിത്രത്തിൽ പറയുന്നത് ഇങ്ങനെ
“എന്നാല് ഒരു മലയാള നാടകത്തിന്റെ അവതരണ രീതിയെതന്നെ അസൂയാവഹമായി അത്ഭുതപ്പെടുത്തിയ ഗ്രീക്ക് ഇതിഹാസ നാടകമായ ഈഡിപ്പസ് എന്ന നാടകാവതരണത്തിലും അജയ്യത നേടി.2500ലധികം വര്ഷങ്ങള്ക്കുമുമ്പ് സോഫോക്ലിസ് എഴുതിയ ഗ്രീക്കു നാടകം ആദ്യമായി മലയാളത്തില് അരങ്ങത്ത് അവതരിപ്പിച്ചത് ദേശപോഷിണിയാണ്, 1961 ല് പി.കെ മേനോന് നാടക വിവര്ത്തനം ചെയ്തു.അതുവരെ ഉണ്ടായിരുന്ന അവതരണരീതിയെ `ഇഡിപ്പസ് ‘ മാറ്റിമറിച്ചു. പ്രാചീന കാലത്തെ മാസ്മരിക വേഷവിധാനം – ആഹാര്യാഭിനയത്തിന്റെ മികവ്. ഉചിതമായ രംഗശില്പം വരച്ച് സി.പി. രാഘവനും കൂട്ടരും പ്രേക്ഷകരെ ഗ്രീക്ക് സംസ്കാരത്തിന്റെ പഴമയിലേക്ക് നയിച്ചു. ശബ്ദഗാംഭീര്യം കൊണ്ടും ചലനമൃദുത്വംകൊണ്ടും ഒരതുല്യനടന് അരങ്ങുവാണ എം.കുഞ്ഞാണ്ടി, ആംഗികാഭിനയത്തിന്റെ അതുല്യ വിന്യാസത്തിലൂടെ ബാലന്.കെ.നായര്, ഭാവാഭിനയത്തിന്റെ സൂക്ഷ്മതപോലും സ്വായത്തമാക്കി. വാസു പ്രദീപ് പിന്നെ , മച്ചാട്ട് വാസന്തി, വിലാസിനി (കുട്ട്യേടത്തി), കൃഷ്ണവേണി. നാടകപൂര്ണ്ണതയ്ക്ക് അരങ്ങില് ജീവിച്ച അഭിനയ പ്രതിഭകള്.. ഈഡിപ്പസ് കേരളത്തിന്റെ മുക്തകണ്ഠമായ അംഗീകാരമാണ് നേടിയത്.”
ദേശപോഷിണിയുടെ ഫയലുകളിൽ പഴയ ഈഡിപ്പസ് നാടകത്തിന്റെ നോട്ടീസുകളും മറ്റും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.പഴയ ഒരു സ്മരണികയിൽ നാടകത്തെക്കുറിച്ച് എം ടി എഴുതിയ കുറിപ്പും അക്കൂട്ടത്തിലുണ്ട്.. ദേശപോഷിണി ഈഡിപ്പസ്സിനെ വീണ്ടും അരങ്ങിലെത്തിച്ചതും ചരിത്രം. 70 കളിൽ അന്നത്തെ യുവ നാടകപ്രവർത്തകനായ രത്നാകരനടക്കം പങ്കെടുത്ത് വിവിധ വേദികളിൽ ഈഡിപ്പസ്സ് അവതരിപ്പിക്കപ്പെട്ടു.






പഴയ ഈഡിപ്പസ് നാടക നോട്ടീസ്




പഴയ ഈഡിപ്പസ് നാടക നോട്ടീസ്


എം ടി പഴയ ഈഡിപ്പസ്സിനെക്കുറിച്ച് എഴുതിയ കുറിപ്പിൽ നിന്ന്


കെ പി എ സി കലേഷ് രചനയും മനോജ് നാരായണൻ സംവിധാനവും നിർവ്വഹിച്ച കെ പി എ സിയുടെ പുതിയ സംരംഭവും അഭിനന്ദനാർഹമായ ഒന്നുതന്നെ. വിവിധ രാജ്യങ്ങളിലെ നാടകപ്രവർത്തകർ ഈഡിപ്പസ്സിന് അവരുടേതായ രംഗഭാഷ്യം നൽകി അരങ്ങിലെത്തിച്ചിട്ടുണ്ട്. മൂല കഥയോട് തികച്ചും നീതി പുലർത്തിയാണ് കലേഷും മനോജും അടങ്ങുന്ന കെ പി എ സി ടീം ഈ ലോകോത്തര ദുരന്തനാടകം രംഗത്ത് എത്തിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ മികവുറ്റ പ്രകടനം, ചമയം, രംഗപടം എന്നിവ നടത്തിയതിലെ മികവ്, അനുയോജ്യമായ പശ്ചാത്തല സംഗീതം. മനോഹരമായ ദീപ സംവിധാനം. എല്ലാവരും അവരുടെ ഭാഗം സ്തുത്യർഹമായി നിർവ്വഹിച്ചു. രണ്ടേകാൽ മണിക്കൂർ നീളുന്ന നാടകം ഒട്ടും മടുപ്പ് തോന്നാത്ത വിധം കാണികളെ പിടിച്ചിരുത്തും തീർച്ച


കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം

കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം

കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം

കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം

കെ പി എ സി യുടെ ഈഡിപ്പസിലെ ഒരു രംഗം


(കടപ്പാട്: ദേശപോഷിണി രേഖകൾക്ക് പ്രകാശൻ, വിശ്വൻ. ഫോട്ടോ സതി ആർവി)