Friday, November 20, 2015

എൻ ഗോപാലകൃഷ്ണൻ അനുസ്മരണം




( ഒരു പൂർവ്വകഥ. പതിനഞ്ച് കൊല്ലം മുമ്പ് ഒരു നവമ്പർ മാസം. മകനെ ടി കെ എം എഞ്ചിനീയറിങ്ങ് കോളേജിൽ ചേർക്കാനായി കൊല്ലത്ത്. അഡ്‌മിഷന്റെ കാര്യങ്ങളുമായി കുട്ടികൾ ഓടി നടക്കുമ്പോൾ, ഞങ്ങൾ രക്ഷിതാക്കൾ ആഡിറ്റോറിയത്തിൽ ഇരിക്കുകയാണ്. എന്റെ അടുത്തുണ്ടായിരുന്നത് മകനെ (അതോ മകളേയോ, ഓർക്കുന്നില്ല) അവിടെ ചേർക്കാൻ വന്ന കവി റോസ് മേരിയായിരുന്നു..- അന്ന് അവർക്ക് “മാധവിക്കുട്ടിയുടെ കാൽച്ചിലങ്കകൾ ‘ കിട്ടിയിരുന്നില്ല- സംഭാഷണത്തിനിടയിൽ ഞാൻ കോഴിക്കോട്ടുനിന്നാണ് വരുന്നതെന്നറിഞ്ഞ അവർ ചോദിച്ചു. കുറച്ചു കൊല്ലങ്ങളായി ചില നല്ല ലേഖനങ്ങൾ വായിക്കാറുണ്ട്, ഒരു എൻ ഗോപാലകൃഷ്ണന്റേതായി. ആൾ കോഴിക്കോടാണല്ലേ? ശരിയാണ് ആൾ ഇപ്പോൾ മറ്റു പല പ്രശസ്തരേയും പോലെ കോഴിക്കോട്ടുകാരനായി മാറിയിരിക്കുന്നു എന്നു അവരോട് പറഞ്ഞു.
മലയാളത്തിൽ എഴുതാൻ ആരംഭിച്ച കാലംതൊട്ട് വായനക്കാർ ശ്രദ്ധിച്ചിരുന്നുവെന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം ഇവിടെ കുറിച്ചത്)

ആനുകാലികങ്ങളിൽ അതുവരെ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത എൻ ഗോപാലകൃഷ്ണൻ എഴുതിയ നർമ്മ, എന്നാൽ കാമ്പുള്ള ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകൃതമായിരുന്നു അക്കാലത്ത്. റെയിൽവേയിലെ ഉന്നത ഉദ്യോഗത്തിൽനിന്ന് വിരമിച്ച, കോട്ടയംകാരനായ ഗോപിയേട്ടൻ (അടുപ്പമുള്ളവർ വിളിക്കുക ഇങ്ങനെ) കോഴിക്കോട്ടുകാരനായി മാറുകയായിരുന്നു. കടപ്പുറത്ത് ഒരു ഫ്ലാറ്റ് ജീവിതം. കെ പി രാമനുണ്ണി പറഞ്ഞപോലെ ആട്ടോ റിക്ഷാ ഡ്രൈവർമാർ മുതൽ എം ടി വരെ നീളുന്ന വിപുലമായ സുഹൃദ്‌ബന്ധങ്ങൾ. അതിൽ പ്രഗത്ഭരായ ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ എല്ലാ തലങ്ങളിലുമുള്ളവർ ഉൾപ്പെട്ടിരുന്നു.
നേരത്തെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന ഗോപിയേട്ടൻ കോഴിക്കോട് എത്തിയ ശേഷമാണ് മലയാളത്തിൽ എഴുതാൻ ആരംഭിച്ചത്. മാതൃഭൂമിയിലെ എ സഹദേവന്റെ അഭ്യർത്ഥന മാനിച്ച്. അതോടൊപ്പംതന്നെ ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേയ്ക്കും തിരിച്ചും നിരവധി കൃതികളുടെ പരിഭാഷയും അദ്ദേഹം നിർവ്വഹിച്ചു.
‘വാഴ്‌വ് എന്ന പെരുവഴി’, ‘നമ്മൾ വാഴും കാലം’ എന്നിവയടക്കം നാലു പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ആത്മകഥാംശമുള്ള നോവൽ “ഇന്സൈ,ഡർ” മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും ഗോപിയേട്ടൻ തന്നെ. കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ‘, ഇ. വാസുവിന്റെ വന്ദേമാതരം, എം.ടിയുടെ ‘വിലാപയാത്ര’, ‘ഇരുട്ടിന്റെ ആത്മാവ്’ എന്നീ കഥകളും, ‘വാരണാസി’ എന്ന നോവലും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു അദ്ദേഹം. ഒറിയ കവി രമാകാന്തിന്റെ ‘ശ്രീരാധ’ എന്ന മഹാകാവ്യം കവി പി.എം നാരായണനൊപ്പം മലയാളത്തിലേയ്ക്ക പരിഭാഷപ്പെടുത്തിയതിന് 2006ല്‍ വിവര്ത്ത നത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.
അദ്ദേഹത്തിന്റെ ലേഖനങ്ങൾ വായിച്ചവർ ആ എഴുത്ത് മറക്കില്ല. അതുപോലെ അദ്ദേഹത്തെ കണ്ടവരാരും മറക്കില്ല ആ “സാൽവദോർ ദാലി “ മീശയും !
(അന്തരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ഓർക്കുന്നില്ലേ ? അതിലെ ഗോപിയേട്ടൻ സാക്ഷാൽ എൻ ഗോപാലകൃഷ്ണൻതന്നെ. രാമു ഗോപിയേട്ടന്റെ അനിയൻ ശബരിനാഥും ! ശബരിനാഥ് ചിത്രകലോപാസനയുമായി കൊച്ചിയിൽ സ്ഥിരവാസമാണിപ്പോൾ)
ഒരു എഴുത്തുകാരൻ എന്നതിനപ്പുറം മഹാനായ ഒരു മനുഷ്യസ്നേഹി എന്ന നിലയിലും ഗോപിയേട്ടൻ അറിയപ്പെടുമെന്ന് ഉറപ്പ്. ദാരിദ്ര്യവും അവശതയുമനുഭവിക്കുന്നവർക്ക് എന്നും അദ്ദേഹം ഒരു കൈത്താങ്ങായിരുന്നു. ജോലിയിലിരിക്കുമ്പോഴും വിരമിച്ചശേഷവും തന്റെ വരുമാനത്തില് നല്ലൊരുപങ്ക് അവർക്കായി അദ്ദേഹം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലെ സാന്ത്വനപരിചരണ വിഭാഗത്തിലെ അവശതയനുഭവിക്കുന്നവർക്കുള്ള ധനശേഖരണാർത്ഥം ഗോപിയേട്ടൻ നടത്തിയ “ഭിക്ഷാടനം” കോഴിക്കോട്ടുകാരുടെ ഓർമ്മയിൽനിന്നു മായില്ല.
2014 നവമ്പർ 19നു തന്റെ എൺപതാം വയസ്സിലാണ് എൻ ഗോപാലകൃഷ്ണൻ നിര്യാതനായത്. അദ്ദേഹത്തിന്റെ ഒന്നാം ചരവാർഷികദിനമായ നവ.19നു എൻ ഗോപാലകൃഷ്ണൻ അനുസ്മരണസമിതി, ചാവറ കൾച്ചറൽ സെന്റർ, ബാങ്ക്‌മെൻസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ അനുസ്മരണയോഗം ചേർന്നു. എം ടിയായിരുന്നു അനുസ്മരണപ്രഭാഷണം നടത്തേണ്ടിയിരുന്നത്. പക്ഷെ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിനു വരാൻ കഴിഞ്ഞില്ല. പകരം പി വത്സലയാണ് അതു നിർവ്വഹിച്ചത്. കെ പി രാമനുണ്ണി മലയാളി മാഹാത്മ്യം എന്ന വിഷയത്തെ പുരസ്കരിച്ച് സ്മാരക പ്രഭാഷണവും നടത്തി.. പി എം നാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. പി വി രാമചന്ദ്രൻ, ഡോ. അനിൽ പാലേരി ഫാദർ ജോസ് എടപ്പാടിയിൽ തുടങ്ങിയവർ ഓർമ്മകൾ പങ്കുവെച്ചു. കെ ജെ തോമസ് സദസ്സിനു സ്വാഗതമാശംസിച്ചു. രാാധാകൃഷണൻ നായർ നന്ദിയും പറഞ്ഞു. ഗോപിയേട്ടന്റെ സഹധർമ്മിണി, അനിയൻ ശബരിനാഥ്, കുടുംബാംഗങ്ങൾ, ഗോപിയേട്ടന്റെ ഫ്ലാറ്റിലെ അയൽവാസികൾ, സുഹൃത്തുക്കൾ എല്ലാം അടങ്ങുന്നതായിരുന്നൂ സദസ്സ്
എൻ ഗോപാലകൃഷ്ണനെക്കുറിച്ച് മാങ്ങാട് രത്നാകരൻ ഏഷ്യനെറ്റിലെ യാത്ര എന്ന പരിപാടിക്കായി നിർമ്മിച്ച ഹ്രസ്വചിത്രപ്രദർശനവും ഉണ്ടായിരുന്നു.
അനുസ്മരണയോഗം ഭംഗിയായി നടത്താൻ മുൻകൈയ്യെടുത്ത കെ ജെ തോമസ്സും കൂട്ടുകാരും അഭിനന്ദനമർഹിക്കുന്നു. വരുംവർഷങ്ങളിലും എൻ ഗോപാലകൃഷ്ണൻ അനുസ്മരണം ഇതുപോലെ നല്ല രീതിയിൽത്തന്നെ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

No comments: