Wednesday, October 16, 2013

ചെറിയ ഒരു വാര്‍ത്ത, ചെറുതല്ലാത്ത വിങ്ങല്‍. മധുരിയ്ക്കുന്ന കുറെ ഓര്‍മ്മകളും.


പത്രങ്ങളുടെ പ്രാദേശിക പേജിലെ ചരമകോളത്തില്‍ നാലു വരി വാര്‍ത്തയില്‍ ഒതുങ്ങേണ്ടതാണ്‌ ഇ പി കലന്തന്‍ കോയയുടെ (85) മരണം. കോഴിക്കോട്ടെ നൂറു കണക്കിനു പഴക്കട ഉടമകളില്‍ ഒരാള്‍ മാത്രമായ അദ്ദേഹത്തിന്റെ ചരമവാര്‍ത്ത കൂടുതല്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിയ്ക്കാന്‍ വകയില്ല. എന്നാല്‍ ചില പത്രങ്ങളെങ്കിലും നാലു വരിയില്‍ കവിഞ്ഞ പ്രാധാന്യം കോയക്കയ്ക്ക്‌ നല്‍കി. കലന്തന്‍സിലെ വൈവിദ്ധ്യമാര്‍ന്ന ഫ്രൂട്ട്‌ ജ്യൂസുകളെക്കുറിച്ചും അവര്‍ എഴുതി.

മുപ്പത്തഞ്ചു കൊല്ലത്തിലേറെയായി കലന്തന്‍ കോയക്കയുമായുള്ള എന്റെ ബന്ധം ഒരു കടയുടമയും ഉപഭോക്താവും എന്ന് നിലയിലായിരുന്നില്ല. ജോലിസ്ഥലത്തിനടുത്ത്‌ മാനാഞ്ചിറ സ്ക്വയറിനു സമീപമുള്ള ഫ്രൂട്ട്‌ സ്റ്റാള്‍ എന്നനിലയ്ക്ക്‌ അവിടെ നിന്ന് വല്ലപ്പോഴും മാങ്ങ, ആപ്പിള്‍, മുന്തിരി, ഓറഞ്ച്‌
തുടങ്ങിയ പഴങ്ങള്‍ ഏതെങ്കിലും വാങ്ങിത്തുടങ്ങിയതോടെയാണ്‌ കസ്റ്റമര്‍ ബന്ധം തുടങ്ങുന്നത്‌. വിപുലമായ പഴവര്‍ഗ്ഗശേഖരം അവിടെയുണ്ടായിരുന്ന അക്കാലത്ത്‌ ജ്യൂസ്‌ ഒരു ഫാഷനായി മാറിയിരുന്നില്ല. സോഡ/ ലെമനേഡ്‌/സര്‍ബത്ത്‌ ആയിരുന്നു നഗരത്തിലെത്തുന്നവരുടെ ദാഹശമനി. പിന്നീട്‌ ഇവയെല്ലാം വിവിധയിനം ജ്യൂസുകള്‍ക്ക്‌ വഴിമാറി. വെറും പഴച്ചാറുകള്‍ എന്ന രീതിയിയില്‍ നിന്ന് മുന്നോട്ട്‌ പോയി വിവിധ കോമ്പിനേഷനുകള്‍ ഉള്‍പ്പെടുത്തി രുചിയുടെ മഹാസാഗരം തീര്‍ക്കുകയായിരുന്നു കോയക്ക. പതുക്കെപ്പതുക്കെ നഗരത്തിലെ തിരക്കുപിടിച്ച മാനാഞ്ചിറ ചത്വരപരിസരത്ത്‌ കലന്തന്‍സിലെ ജ്യൂസിനു വേണ്ടിയുള്ള തിരക്കും കൂടുകയായിരുന്നു. കടയുടെ മുന്നില്‍ കാറു നിര്‍ത്തി ജ്യൂസുകള്‍ക്ക്‌ കാത്തുനില്‍ക്കുന്നവരുടെ എണ്ണം കൂടി വന്നു. നാലഞ്ചു പയ്യന്മാര്‍ ഈ സേവനത്തിനായിമാത്രം നിയമിയ്ക്കപ്പെട്ടു.

വളര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകുമ്പോഴും കോയക്ക എന്നോടുള്ള സൗഹൃദത്തില്‍ ഒരു കുറവും വരുത്തിയില്ല. എട്ടോ പത്തോ ദിവസത്തിലൊരിക്കല്‍ കുറച്ചു പഴങ്ങള്‍ വാങ്ങാന്‍ ചെല്ലുന്ന എനിയ്ക്ക്‌ പ്രത്യേക പരിഗണന. കോയക്ക തന്നെ ഗുണനിലവാരമുള്ളവ തിരഞ്ഞെടുത്ത്‌ തരും. "മിസ്സിസിന്‌ സുഖം തന്നെയല്ലേ? അന്വേഷണം പറയൂ" എന്നെല്ലാം പറയും. ചില ദിവസങ്ങളില്‍ "ന്ന് ങ്ങള്‌ കൊണ്ടോണ്ട, അത്ര കൊണം ല്ല. നാളെ ബരീ" എന്നാകും പറയുക. ഓര്‍ഡര്‍ അനുസരിച്ച്‌ പായ്ക്ക്‌ ചെയ്യുമ്പോള്‍ രണ്ട്‌ ഓറഞ്ചോ, ആപ്പിളോ മറ്റോ കൂടുതല്‍ ഇട്ട്‌ "ഇത്‌ ന്റെ വക മോനിക്ക്‌" എന്നും പറയുമായിരുന്നു.

ഏതാണ്ട്‌ ഒരു കൊല്ലം മുമ്പ്‌ വരെ എന്നും കാലത്ത്‌ പത്ത്‌ പത്തര മുതല്‍ കടയില്‍ വരുമായിരുന്ന കോയക്കയോട്‌ മക്കള്‍ ഇനി വീട്ടില്‍ വിശ്രമിച്ചാല്‍ പോരെ ഇവിടുത്തെ കാര്യങ്ങള്‍ക്ക്‌ ഞങ്ങളൊക്കെയുണ്ടല്ലോ എന്ന് പറയുന്ന കാര്യം സൂചിപ്പിച്ച്‌ കോയക്ക പറഞ്ഞത്‌ "ബടെ വന്ന് ങ്ങളെയൊക്കെ കണ്ട്‌ എന്തെങ്കിലും ഒക്കെ ചെയ്താല്‍ ന്റെ സൂക്കട്‌ ഞാന്‍ മറക്കും, ങ്ങനെ നടക്കുന്നത്‌ ബടെ ബരുന്നോണ്ടാ" എന്നായിരുന്നു.

അസുഖം മൂലം കടയില്‍ വരാതിരുന്നതിനകാലത്ത്‌ ഒരുതവണ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. കലന്തന്‍ കോയയുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. ഒരര്‍ഥത്തില്‍ ഒരു കുടുംബാംഗമെന്ന പരിഗണന എനിയ്ക്കും കിട്ടിയിരുന്നു താനും

അനുബന്ധം: കലന്തന്‍സിലെ സ്പെഷ്യല്‍ "ഷാര്‍ജ ഷെയ്ക്ക്‌" ആയിരുന്നു. അതിനെക്കുറിച്ച്‌ ഓര്‍ക്കുമ്പോഴും വേദനിയ്ക്കുന്ന ഒരു ഓര്‍മ്മയുണ്ട്‌. പ്രദീപ്‌ എന്ന ഒരു ജോലിക്കാരനായിരുന്നു ഷാര്‍ജയുടെ ഉപജ്ഞാതാവ്‌. ഷാര്‍ജ കപ്പ്‌ ക്രിക്കറ്റ്‌ നടക്കുന്ന കാലത്താണ്‌ പ്രദീപ്‌ ജ്യൂസില്‍ ഒരു പുതിയ കോമ്പിനേഷന്‍ കണ്ടെത്തിയത്‌. ഞാലിപ്പൂവന്‍ പഴം, പാല്‍, പഞ്ചസാര, പിന്നെ എന്തോ ഒരു ട്രേഡ്‌ സീക്രട്ടും ചേര്‍ത്ത്‌ ഒരു പാനീയം തയാറാക്കി. ഉഗ്രന്‍ രുചി. ഇതിന്‌ എന്താണ്‌ പേരിടേണ്ടത്‌ എന്ന ആലോചനക്കൊടുവില്‍ ഷാര്‍ജ കപ്പ്‌ മല്‍സരം നടക്കുകയല്ലേ, നമുക്ക്‌ ഷാര്‍ജ ഷേയ്ക്ക്‌ എന്ന് പേരു കൊടുക്കാം എന്ന് തീരുമാനിച്ചു. അങ്ങിനെയാണ്‌ പ്രശസ്തമായ ഷാര്‍ജ ഷേയ്ക്ക്‌ രൂപംകൊള്ളുന്നത്‌. പ്രദീപിനെക്കുറിച്ച്‌ ചില പത്രങ്ങളിലൊക്കെ വന്നിരുന്നു അക്കാലത്ത്‌. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് തികച്ചു ആകസ്മികമായാണ്‌ ആ ചെറുപ്പക്കാരന്‍ മരണമടഞ്ഞത്‌. മരണത്തിനു രണ്ടു ദിവസം മുന്‍പ്‌ അവനുമായി ചികിത്സാകാര്യങ്ങളും കുടുംബകാര്യങ്ങളുമെക്കെ സംസാരിച്ച്‌ പിരിഞ്ഞതായിരുന്നു. തികച്ചും പ്രസന്നവദനനായിരുന്ന പ്രദീപിന്റെ മരണവും മറ്റൊരു മുറിപ്പാടായി ഇന്നും മനസ്സിലുണ്ട്‌.

1 comment:

Areekkodan | അരീക്കോടന്‍ said...

ഓ... അങ്ങനെയാണ് ഷാർജാ ഷെയ്ക്ക് കേരളത്തിൽ എത്തിയത് അല്ലേ?
-