Monday, July 30, 2012

I am saying NO to smoking......


"ജാതകവശാല്‍" അറുപത്തഞ്ചു വയസ്സു കഴിഞ്ഞാല്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ്‌ അമ്മ പണ്ട്‌ പറഞ്ഞത്‌. കാരണം ജാതകം 65 വരെ മാത്രമേ എഴുതാന്‍ ധൈര്യമുണ്ടായുള്ളൂ ജോത്സ്യന്‌. ശിഷ്ടകാലം ഞാന്‍ തന്നെ എഴുതേണ്ടിയിരിയ്ക്കുന്നു.

ഏതായാലും അമ്മയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പത്തുനാല്‍പ്പതു
കൊല്ലമായി തുടരുന്ന പുകവലിശീലം നിര്‍ത്താന്‍ തീരുമാനിച്ചിരിയ്ക്കയാണ്‌. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയായിരിക്കും ഇത്‌. അതേ സമയം എന്റെ സ്ഥിരം ബ്രാന്‍ഡായ ദിനേശിന്റെ നിര്‍മാതാക്കള്‍ക്കും, ചില്ലറവില്‍പ്പനക്കാര്‍ക്കും അത്ര സന്തോഷകരമല്ലാത്തതും.



നാല്‍പ്പതു കൊല്ലം മുമ്പ്‌ "അവിവാഹിതരുടെ മട"യിലെ ജീവിതകാലത്ത്‌ (എല്ലാവരും തുടങ്ങുന്നതുപോലെ) ഒരു രസത്തിനായി ആരംഭിച്ചതാണ്‌ ഈ (ദു)ശീലം. ഗോപിയേട്ടനും മറ്റ്‌ ഏട്ടന്മാരും ബീഡി വലിച്ച്‌ മൂക്കില്‍ കൂടെ പുക വിടുന്നതും പുകവളയങ്ങള്‍ തീര്‍ക്കുന്നതുമെല്ലാം കണ്ട്‌ അവരില്‍നിന്ന് "പ്രചോദനം"  ഉള്‍ക്കൊണ്ട്‌, "ഓസി"നു കിട്ടിയ ബീഡികൊണ്ടായിരുന്നൂ തുടക്കം. പിന്നെ ഊണിനു ശേഷം ഒന്ന്, എല്ലാ ഭക്ഷണശേഷവും ഓരോന്ന് എന്നിങ്ങനെ പുരോഗമിച്ചു,  പോകപ്പോകെ ഞാനും ഒരു അംഗീകൃത വലിക്കാരനായി. ബ്രാന്‍ഡ്‌ പിന്നീട്‌ ഒരിക്കലും മാറ്റിയിട്ടില്ല, കേരളാ ദിനേശ്‌ ബീഡി തന്നെ. വലി നിറുത്താതിരിക്കാന്‍ ഒരു കാരണവും പറയാറുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പതിനായിരക്കണക്കിനു ബീഡിത്തൊഴിലാളികള്‍ ജോലിചെയ്തിരുന്ന മാംഗളൂര്‍ ഗണേഷ്‌ ബീഡിക്കമ്പനി പൂട്ടുകയും മുഴുവന്‍പേരുടേയും കഞ്ഞികുടി മുട്ടുകയും ചെയ്തപ്പോള്‍ കേരള സര്‍ക്കാരിന്റെ സഹായത്തോടെ ആരംഭിച്ച സഹകരണസംഘമായിരുന്നൂ കേരള ദിനേശ്‌ ബീഡി വര്‍ക്കേര്‍സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി. സൊസൈറ്റിയുടെ കീഴില്‍ ബീഡിതെറുത്ത്‌ ഉപജീവനം നേടുന്ന പതിനായിരങ്ങളുടെ അന്നം മുട്ടിക്കാന്‍ എനിയ്ക്കാവില്ല എന്നായിരുന്നു യുക്തി. കൂട്ടത്തില്‍ പറയട്ടെ മൂന്നു പ്രാവശ്യം ഞാന്‍ വലി നിറുത്തിയിട്ടുണ്ട്‌. എനിയ്ക്കൊരു ഹൃദയമുണ്ട്‌ എന്ന് തെളിയിക്കപ്പെട്ട ആശുപത്രിവാസത്തിനു ശേഷമുള്ള ദിവസങ്ങളില്‍. സായിപ്പിന്റെ ഭാഷയില്‍ പറയുന്നതുപോലെ " It is very easy to stop smoking, but not that easy to continue as a non smoker ". പിന്നേയും കഥ തുടര്‍ന്നു.


പ്രശസ്തരായ ഒരുപാടു പുകവലിയന്മാരുണ്ട്‌-ആഗോള തലത്തിലും, ദേശീയ തലത്തിലും സസ്ഥാന തലത്തിലുമെല്ലാം. ചര്‍ച്ചിലിന്റേയും ഫിദലിന്റേയുമെല്ലാം ചുണ്ടത്തെ ചുരുട്ട്‌ ഭുവനപ്രശസ്തം.













ഇന്ത്യയില്‍ നെഹറു മുതല്‍ ഒരുപാടുപേര്‍ നല്ല പുകവലിക്കാരായിരുന്നുവെന്നും നമുക്കറിയാം. 



കേരളത്തിലെത്തിയാല്‍ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗങ്ങളിലെല്ലാം അതിപ്രശസ്തരായ ഒരുപാടുപേര്‍ അവരുടെ പുകവലിയ്ക്കും പ്രസിദ്ധരാണ്‌. നായനാരുടെ ബീഡിവലി, ആര്യാടന്റെ സിഗരറ്റ്‌ വലി.... ബഷീര്‍, തകഴി, എന്‍ പി, എം ടി തുടങ്ങി സാഹിത്യകാരന്മാരുടെ നീണ്ട നിരയുമുണ്ട്‌ ബീഡി-സിഗരറ്റ്‌ വലിക്കാരായി.












 പല പ്രശസ്തരുമായി ബീഡി പങ്കിടാനുള്ള "സുവര്‍ണാവസരവും" പലപ്പോഴുമെന്റെ "വലി ജീവിതത്തില്‍" ഉണ്ടായിട്ടുണ്ട്‌. ഒരു "ചങ്ങലവലിക്കാര"നായിരുന്ന (ഇപ്പോള്‍ ആണോ എന്നറിയില്ല) സീതാറാം യച്ചൂരിയ്ക്ക്‌- ബ്രാന്‍ഡ്‌ വില്‍സായിരുന്നു- ദിനേശ്‌ ബീഡി പരിചയപ്പെടുത്തിയത്‌ ഈയുള്ളവനാണെന്നത്‌ എന്റെ സ്വകാര്യ അഹങ്കാരം.

പുകവലിപുരാണം നിര്‍ത്താന്‍ കഴിയാത്ത അത്രയുമുണ്ട്‌. തുടരുന്നില്ല..... 
 ബീഡിവലിയും തുടരാതിരിയ്ക്കാന്‍ കഴിയുമെന്ന് കരുതട്ടേ.